പൊലീസ് കർക്കശ നടപടികൾ സ്വീകരിക്കുന്നതിൽ തെറ്റില്ലന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. സംസ്ഥാനത്തെങ്ങും കൊറോണ വെെറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് അനാവശ്യമായി ബലപ്രയോഗങ്ങളെയും മോശം ഭാഷയെയും ഉപയോഗിക്കുന്നുവെന്നതിന് എതിരായായിരുന്നു നടന്റെ പ്രതികരണം. വലിയ വിപത്താണ് സമൂഹത്തെ വ്യപിച്ചിരിക്കുന്നത്. അത് തടയാൻ പൊലീസ് നടപടിയെടുത്തേ മതിയാകൂ. ശരീരത്തിന് മാരകമായ പരുക്കുകൾ വരുത്തരുത്. പക്ഷെ തല്ലേണ്ടി വന്നാൽ തല്ലണം. ഒരു പ്രമുഖ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
കടയിൽ പോയ യുവാവിനെ പൊലീസ് അനാവശ്യമായി തല്ലി, ആ പൊലീസ് സുരേഷ്ഗോപികളിക്കുന്നു, ഭരത് ചന്ദ്രൻ ഐ.പി.എസ് ആകാൻ നോക്കുന്നു തുടങ്ങിയ വിമർശനത്തെക്കുറിച്ച് സുരേഷ്ഗോപിയോട് അവതാരകൻ ചോദിച്ചപ്പോൾ, അങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പൊലീസിനെ അനുസരിച്ചില്ലെങ്കിൽ നാളെ പട്ടാളമായിരിക്കും വരുന്നത്. അവർക്ക് മലയാളിയെന്നോ തമിഴനെന്നോ ഇല്ല. മനുഷ്യരെ മാത്രമേ അറിയൂ. അവർ കർക്കശ നിലപാട് സ്വീകരിക്കും. പൊലീസിനെ കുമ്പിട്ട് നമിക്കണം. ഭരണകര്‍ത്താക്കളുടെ കയ്യിലാണ് പൊലീസിന്റെ കടിഞ്ഞാണ്‍. എപ്പോൾ അവരെ അയച്ചു വിടണം, എപ്പോൾ അവരെ കെട്ടണം എന്ന് അവർക്ക് നന്നായി അറിയാം.
പൊലീസിനോട് സഹകരിച്ചില്ലെങ്കില്‍ അനുഭവിക്കണം എന്നേ പറയാനാകൂ. പൊലീസ് സേനയോട് എപ്പോഴും ബഹുമാനമുണ്ട്. പൊലിസിംഗ് ഒരു മനസ്ഥിതിയാണ്. അവരുടെ മാനസിക സമ്മര്‍ദ്ദം മനസിലാക്കണം. യാത്രകള്‍ സ്വയം നിയന്ത്രിക്കാന്‍ ആളുകള്‍ തയ്യാറാകണം. പൊലീസുകാരെ നമിക്കുകയാണ്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കളക്ടര്‍മാരെയും ആദരവ് അറിയിക്കുകയാണ്. അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസുമായും സംസാരിക്കുന്നുണ്ട്.-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച എന്റെ മകൻ ലണ്ടനിൽ നിന്നു വന്നിരുന്നു. ആ ഫ്ലൈറ്റിൽ വന്നയാളിന് കൊറോണ ഉണ്ടായിരുന്നുവെന്ന് ആ സമയത്ത് അറിയാൻ കഴിഞ്ഞു. അതോടെ ഫ്ലൈറ്റിൽ വന്ന ആളുകൾക്ക് വിമാനത്താവളത്തിൽ ക്വാറന്റൈൻ നിശ്ചയിച്ചു. മകൻ ഇപ്പോൾ ഫ്ലാറ്റിൽ തനിയെ താമസിക്കുകയാണ്. കുഞ്ഞായതുകൊണ്ടും ഒറ്റയ്ക്ക് താമസിക്കാൻ പറ്റാത്തതുകൊണ്ടും എന്റെ മൂത്തമകനും അവന്റെ സുഹൃത്തും സെക്രട്ടറിയുമായ പോളും ആ ഫ്ലാറ്റിൽ കഴിയുകയാണ്. അവർക്കുള്ള ഭക്ഷണം എന്റെ ഡ്രൈവർ ആണ് എത്തിക്കുന്നത്.
പ്രധാനമന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി മാത്രം നടപ്പിലാക്കി എടുക്കേണ്ട ജാഗ്രതയാണോ ഈ ലോക്ഡൗൺ, ഓരോ വ്യക്തിയും ത്വരിതപ്പെടുത്തിയെടുക്കേണ്ട ഒന്നാണിത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പാർലമെന്റിൽ പങ്കെടുക്കേണ്ട എന്നു തീരുമാനിച്ച് ഡൽഹിയിൽ നിന്നു വന്ന ആളാണ് ഞാൻ. വെള്ളിയാഴ്ച രാവിലെ അമ്പലത്തിൽ ഒന്നുപോയി തൊഴുതു വീട്ടിൽ കയറി. ശനിയാഴ്ച, പിറ്റേദിവസം ലോക്ഡൗൺ ആണെന്ന് അറിയാവുന്നതുകൊണ്ട് അത്യാവശ്യം വേണ്ട സാധാനങ്ങൾ വെളിയിൽ പോയി മേടിച്ചു. ആ ഞാൻ ഞായറാഴ്ച കാലത്തു മുതല്‍ ഇതുവരെ വീടിന്റെ ഗേറ്റ് തൊട്ടിട്ടില്ല. എല്ലാവരും വീടുകളിൽ ഇരിക്കണമെന്നും സുരേഷ് ഗോപി പറയുന്നു.