ചെന്നൈ: രാജ്യത്ത് ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽ.പി.ജി സ്‌റ്രോക്ക് ഉണ്ടെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു. അടുത്തമാസത്തേക്കും അതിനുശേഷവും ഉപയോഗിക്കാനുള്ള ഇന്ധനവും എൽ.പി.ജിയും ഇപ്പോഴേ സ്‌റ്റോക്കുണ്ട്. ലോക്ക് ഡൗൺ ആണെങ്കിലും എൽ.പി.ജി ഡീലർഷിപ്പുകളും പെട്രോൾ പമ്പുകളും സാധാരണപോലെ തന്നെ പ്രവർത്തിക്കുകയാണ്. ഒരു ഇന്ധനത്തിനും ഇന്ത്യയിൽ ക്ഷാമമില്ല.
റിഫൈനറികളെല്ലാം ശേഷിയുടെ പൂർണതോതിലാണ് പ്രവർത്തിക്കുന്നത്. എൽ.പി.ജി ക്ഷാമം ഉണ്ടാകുമെന്ന ഭയത്താൽ ഉപഭോക്താക്കൾ സിലിണ്ടർ ബുക്കിംഗ് കൂട്ടിയിട്ടുണ്ട്. സിലിണ്ടർ റീഫില്ലിംഗിൽ ലോക്ക്‌ഡൗൺ വേളയിൽ ഇതുവരെ ദൃശ്യമായ വർദ്ധന 200 ശതമാനമാണ്. കാലിയാകുന്നതിന് മുമ്പേ ഉപഭോക്താക്കൾ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യുകയാണ്. ഡെലിവറി ചെയ്യുന്നവർക്ക്, അതുകൊണ്ട് കാലിയായ സിലിണ്ടർ കിട്ടുന്നുമില്ല. കൈവശം രണ്ടു സിലിണ്ടർ ഉള്ളവരും ഇത്തരത്തിൽ ബുക്കിംഗ് നടത്തുകയാണ്. ഇത്, വിതരണ ശൃംഖലയ്ക്ക് കനത്ത സമ്മർദ്ദമാകുന്നുണ്ട്.
അതേസമയം വാഹനലോകം നിശ്ചലം ആയതിനാൽ പെട്രോൾ, ഡീസൽ, വ്യോമ ഇന്ധനം എന്നിവയുടെ ഡിമാൻഡ് ഇടിഞ്ഞു. മാർച്ചിൽ ഇതുവരെ പെട്രോളിന് എട്ടു ശതമാനവും ഡീസലിന് 16 ശതമാനവും വ്യോമ ഇന്ധനത്തിന് 20 ശതമാനവുമാണ് ഡിമാൻഡ് കുറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.