corona-

തൊടുപുഴ: ഇടുക്കിയിൽ നേരത്തെ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവുമായി ഇടപഴകിയ സുഹൃത്തിനും രോഗം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു ഇതോടെ ഇടുക്കിയിലെ രോഗബാധിതരുടെ എണ്ണം നാലായി. അതേസമയം ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവിന്‍റെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് വൈകിട്ടോടെയാണ് ഫലം ലഭ്യമായത്. അടുത്ത പരിശോധനാ ഫലവും നെഗറ്റീവാണെങ്കില്‍ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയും. നേതാവിന്‍റെ വീട്ടുകാരുടെ ആദ്യ പരിശോധനാ ഫലവും നെഗറ്റീവാണ്.

ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പ‌ർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്.

പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.