ജെറുസലേം: സഹായിയായ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.. പരിശോധനകള്‍ കഴിഞ്ഞ് ഫലം പുറത്തു വരുന്നത് വരെ നെതന്യാഹു ക്വാറന്‍റൈനില്‍ തുടരും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ശേഷം ഐസൊലേഷനില്‍ പോകുന്ന പ്രമുഖ നേതാവാണ് നെതന്യാഹു.
കഴിഞ്ഞ ആഴ്ച്ച നെതന്യാഹുവിന്റെ സ്റ്റാഫംഗം പാര്‍ലമെന്റ് സെഷനില്‍ പങ്കെടുത്തിരുന്നു. നെത്യനാഹുവുമായി വളരെ അടുപ്പമുണ്ട് ഇയാള്‍ക്ക്. പ്രതിപക്ഷത്തെ നേതാക്കള്‍ ഇയാളുമായി അടുത്തിടപഴകിയിരുന്നു. കൊറോണവൈറസിനെതിരെ അടിയന്തര സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. അതേസമയം ഒരാഴ്ച്ചത്തേക്കാണ് നെതന്യാഹുവിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതെന്ന വാദങ്ങളെ അദ്ദേഹത്തിന്റെ ഓഫീസ് തള്ളി. കൂടുതല്‍ പേരുമായി ഇടപഴകുന്നത് ഒഴിവാക്കാനാണ് ക്വാറന്റൈനില്‍ പ്രവേശിച്ചതെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം ഇതിലൂടെ സമൂഹ വ്യാപനം തടയാനാവുമെന്നും ഇസ്രയേല്‍ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇസ്രായേലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇസ്രായേലില്‍, വീടുകളില്‍ നിന്ന് 100 മീറ്റര്‍ ദൂരം പോലും ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിയില്ല. ഇസ്രായേലില്‍ 4347 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 16 ആളുകള്‍ മരിക്കുകയും 95 പേര്‍ ഗുരുതരാവസ്ഥയിലാണ്.