കൊച്ചി: കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തിൽ അടച്ച കാസർകോട് അതിർത്തി തുറക്കില്ലെന്ന് കർണാടകം. കാസർകോട് അതിർത്തിയിലെ റോഡുകൾ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ ഹെെക്കോടതിയെ അറിയിച്ചു. അതേസമയം, അടച്ച വയനാട്, കണ്ണൂർ അതിർത്തികൾ തുറക്കാമെന്ന് കര്‍ണാടകം ഹൈക്കോടതിയിൽ വ്യക്തമാക്കി. അതിർത്തി അടച്ചതിന് എതിനെതിരായ പൊതുതാൽപര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കുന്നത്.
വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. രോഗികളെ തടയരുതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, പൗരാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരളത്തിലെ പൗരൻമാർക്ക് അവശ്യസാധനങ്ങളും ചികിത്സയും കിട്ടാത്ത സാഹചര്യമുണ്ടെന്നും കേരളം വ്യക്തമാക്കി. ദേശീയപാത അടക്കാൻ കർണാടകത്തിന് അനുമതിയില്ലെന്നും ഇരിട്ടി, കുടക്, വിരാജ്പേട്ട റോഡുകൾ തുറക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു.