കൊച്ചി: ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് പറഞ്ഞ് മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഗുണ്ടാസംഘമായ 'തിരൂർ ഗ്യാങ്ങിലെ ' രണ്ടു പേരെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. മലപ്പുറം തിരൂർ തലക്കാട് പുതിയങ്ങാടി വാൽപറമ്പിൽ വീട്ടിൽ ഷാഹിദ് (30), പുത്തൂർ വാഴേപറമ്പിൽ വിപിൻദാസ് (30) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം കോതമംഗലം തങ്കളത്തു നിന്ന് സാഹസികമായി കീഴടക്കിയത്. തിരൂർ ഗ്യാങ്ങിന് ക്വട്ടേഷൻ നല്കിയ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ പ്രവാസിയേയും ആറ് പ്രതികളെയും പിടികൂടാനുണ്ട്. സംഭവത്തിനു ശേഷം സംഘാംഗങ്ങൾ ഒളിവിലായിരുന്നു. അന്വേഷണ സംഘം ഒളിത്താവളങ്ങൾ കണ്ടെത്തിയതോടെ അവിടെ നിന്ന് ഇന്നോവ കാറിൽ കടക്കുന്നതിനിടയിൽ പൊലീസ് പിന്തുടർന്ന് കീഴടക്കുകയായിരുന്നു. മറ്റു വാഹനങ്ങളിലുണ്ടായിരുന്ന സംഘാംഗങ്ങൾ ഇതിനിടയിൽ പൊലീസിനെ വെട്ടിച്ചു കടന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം .വാഹന റിയൽ എസ്റ്റേറ്റ് ബിസനസിൽ പങ്കാളികളായിരുന്ന പെരുമറ്റം ഒറ്റകൊമ്പിൽ വീട്ടിൽ അഷ്റഫും(51) മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ വ്യക്തിയും തമ്മിൽ വർഷങ്ങൾക്കു മുമ്പുണ്ടായ ബിസിനസ് തർക്കമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. .
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പള്ളിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് അഷ്റഫിന്റെ വീട്ടുകാരെ വിളിച്ച് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വീട്ടുകാർ മൂവാറ്റുപുഴ പൊലീസിൽ വിവരമറിയിച്ചു. അന്വേഷണത്തിൽ സംഘം മൂവാറ്റുപുഴ ടൗണിലുണ്ടെന്ന് കണ്ടെത്തി. പൊലീസ് പിന്തുടർന്നതോടെ
പെരുമ്പാവൂരിനടുത്ത് അഷ്റഫിനെ ഉപേക്ഷിച്ച് സംഘം മുങ്ങി. തൊട്ടു പിന്നാലെയെത്തിയ പൊലീസ് അഷ്റഫിനെ വീട്ടിലെത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കേസന്വേഷണത്തിന് എസ്.ഐ ടി.എം സൂഫി. എ.എസ്.ഐ പി.സി ജയകുമാർ, സി.പി.ഒമാരായ
വിപിൻ മോഹൻ, സനൽ വി.കുമാർ, ഷമീർ എന്നിവർ നേതൃത്വം നൽകി.