മലപ്പുറം: ജില്ലയിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ഉള്ളതായി വ്യാപാരികൾ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പൊതുവിതരണ ശ്യംഖല വഴി രണ്ടുമാസത്തേക്ക് വിതരണം ചെയ്യാനുള്ള സ്റ്റോക്ക് ലഭ്യമാണ്. പൊതുജനങ്ങൾ ആശങ്കപ്പെട്ട് അനാവശ്യമായി ഭക്ഷ്യധാന്യങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യേണ്ട സാഹചര്യമില്ലെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവെക്കൽ, വിലക്കയറ്റം എന്നിവ തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് താലൂക്ക് തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി വരുന്നുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
ജില്ലയിൽ പലചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ രണ്ട് ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലായിടത്തും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണെങ്കിലും വ്യാജപ്രചാരണങ്ങളിൽ കുടുങ്ങി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന്റെ തിരക്കിലാണ് പലരും. ഇന്നത്തെ ജനതാകർഫ്യൂ മുന്നിൽ കണ്ടെത്തുന്നവരുമുണ്ട്. വരുംദിവസങ്ങളിൽ ചരക്ക് വാഹനങ്ങളുടെ കടന്നുവരവ് തടസ്സപ്പെടുമെന്ന പ്രചാരണവും സാധനങ്ങൾക്ക് വിലകൂടുമെന്ന ഭയവുമാണ് പലരെയും പലചരക്ക് കടകളിലെത്തിക്കുന്നത്. മിക്ക സൂപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി സമയങ്ങളിലാണ് ആവശ്യക്കാർ കൂടുതലായും എത്തുന്നത്. ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തിനൊപ്പം രോഗവ്യാപനത്തിന് വഴിവെക്കുമെന്ന ഭയവും മൂലം ഇന്നലെ പല സൂപ്പർമാർക്കറ്റുകളും ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒന്നിലധികം ആളുകളുമായി എത്തിയാൽ ഒരാളെ മാത്രമാണ് കടയിലേക്ക് കടത്തിവിട്ടത്. സാനിറ്ററൈസർ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി. ജില്ലയിൽ അവശ്യ സാധനങ്ങൾക്ക് യാതൊരുക്ഷാമവും നേരിടില്ലെന്നാണ് അധികൃതരുടെ ഉറപ്പ്.