പെരിന്തൽമണ്ണ: ദുബായിൽ കുടുംബസമേതം പോയി തിരിച്ചുവന്നതിനെ തുടർന്ന് ഐസൊലേഷന് നിർദ്ദേശിച്ച പുലാമന്തോൾ പഞ്ചായത്ത് ചെമ്മലശ്ശേരി സ്വദേശികളായ ദമ്പതികളെ പെരിന്തൽമണ്ണ നഗരത്തിൽ
ജോലിസ്ഥലത്തു വച്ച് ഹെൽത്ത് സ്ക്വാഡ് പിടികൂടി.
ദുബായിൽ മകന്റെയടുത്ത് പോയി മടങ്ങിയെത്തിയ ഇദ്ദേഹവും ഭാര്യയും ഇതനുസരിക്കാതെയാണ് കുറച്ചു ദിവസമായി പെരിന്തൽമണ്ണയിലെ ഇവരുടെ ഓഫീസിലെത്തി ജോലി ചെയ്യുന്നത്. കൂടെ ഒരു ജീവനക്കാരിയും ഉണ്ടായിരുന്നു.
വിവരം ലഭിച്ച നഗരസഭ ഹെൽത്ത് സ്ക്വാഡ് ഹെൽത്ത് ഇൻസ്പെക്ടർ കെ.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ ടി.രാജീവൻ, കെ. കൃഷ്ണപ്രസാദ്, ഗോപകുമാർ എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു. ആദ്യഘട്ടത്തിൽ ഇവർ സഹകരിച്ചില്ല. വിവരമറിഞ്ഞ് പൊലീസ് ആംബുലൻസ് സഹിതം എത്തിയതോടെയാണ് മയപ്പെട്ടത്. ഈ ഓഫീസുമായി സമ്പർക്കം പുലർത്തിയ 21 ഓളം ആളുകളുടെ പേരുവിവരം ഇദ്ദേഹം ഹെൽത്ത് സ്ക്വാഡിനു കൈമാറി.
നഗരസഭ ചെയർമാൻ, ഡി.എം.ഒ എന്നിവരുമായി ഹെൽത്ത് സ്ക്വാഡ് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവരെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.സ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.ഐ മഞ്ജിത്ത് ലാൽ, ജില്ലാ ആശുപത്രി ജെ.എച്ച്.ഐമാരായ തുളസിദാസ്, കെ.പി സക്കിർ ഹുസൈൻ, എം.ജനാർദ്ദനൻ, ടി.ശ്രീനിവാസൻ എന്നിവരാണ് സ്ക്വാഡിന് നേതൃത്വം നൽകിയത്.