local

പാലക്കാട്: കോവിഡ് ഭീതിയോടൊപ്പം ചൂടും ക്രമാതീതമായി വർദ്ധിച്ചതോടെ ജില്ലയിലെ ഇറച്ചികോഴി വില്പന മൂന്നിലൊന്നായി കുറഞ്ഞതായി വ്യാപാരികൾ. ഫെബ്രുവരി ആദ്യവാരം കോഴിയിറച്ചി കിലോയ്ക്ക് 140 രൂപയായിരുന്നത് ഇപ്പോൾ 75 രൂപയിലേക്ക് കൂപ്പുകുത്തി. വില കുത്തനെ ഇടിഞ്ഞിട്ടും വില്പന നടക്കുന്നില്ലെന്നാണ് നഗരത്തിലെ വ്യാപാരികൾ പറയുന്നത്.

അമ്പതു നോമ്പു തുടങ്ങിയത് ഉപയോഗം കുറയാൻ ഇടയാക്കിയെങ്കിലും ചൂടുകൂടിയതും കോവിഡുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കച്ചവടം കുറഞ്ഞതോടെ കടകളിൽ സ്റ്റോക്കെടുക്കുന്നതും കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് നാമക്കല്ലിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും ഇറച്ചിക്കോഴികൾ വരുന്നത്. നഗരത്തിലെ മൊത്ത വ്യാപരികൾ പ്രതിദിനം 100 കിലോയോളം ഇറക്കുമതി ചെയ്തിരുന്നത് ഇപ്പോൾ പകുതിയായി കുറഞ്ഞു. ദിവസവും 75 കിലോയോളം വില്പന നടന്നിരുന്നത് ഇപ്പോൾ 20 കിലോയായി കുറഞ്ഞതായി സ്റ്റേഡിയം സ്റ്റാന്റിന് സമീപത്തെ വ്യാപാരിയായ റഫീഖ് പറയുന്നു.

ഫെബ്രുവരി ആദ്യവാരം തന്നെ ജില്ലയിൽ ചൂട് തലപൊക്കി തുടങ്ങിയിരുന്നു. ഈ കാലയളവിൽ ഇറച്ചിക്കോഴി കിലോയ്ക്ക് 140 രൂപയുണ്ടായിരുന്നത് മാസാവസാനത്തോടെ 42 രൂപ കുറഞ്ഞ് 98 ലേക്കെത്തി. മാർച്ച് ഒന്നിന് അത് 56 ലേക്ക് കുത്തനെ ഇടിഞ്ഞെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ അത് യഥാക്രമം 70, 75 എന്നിങ്ങനെ ഉയർന്നിട്ടുണ്ട്. കല്യാണ സീസണായതിനാൽ മൊത്ത വ്യാപാരികൾക്ക് കുറച്ച് ആശ്വാസമുണ്ട്. ഒപ്പം സ്ഥിരം കസ്റ്റമറായ ഹോട്ടൽ വ്യാപാരികളും ചിക്കൻ വിഭവങ്ങൾ വിളമ്പുന്നതിനാൽ ഇപ്പോഴും പിടിച്ചുനിൽക്കുന്നുവെന്നാണ് കച്ചവടക്കാർ പറയുന്നത്.