വടക്കഞ്ചേരി: പന്നിയങ്കരയിലെ അജ്ഞാതമൃതദേഹം കർണ്ണാടക സ്വദേശിയുടേത്. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണ്ണാടക ആനേക്കൽ ബൈഗഡ ദേനഹള്ളിയിൽ അങ്കൻമിത്ര (37) ആണ് അറസ്റ്റിലായത്.
പന്നിയങ്കര ദേശീയപാതയ്ക്ക് സമീപം ചൂരക്കോട്ടുകുളമ്പിൽ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കർണ്ണാടക ദേവനഹള്ളി മുദ്ധനായിക്കൻഹള്ളി വെങ്കടേശമപ്പ (67) നെ മരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കൻമിത്ര ഓടിച്ച കാറിടിച്ചാണ് വെങ്കടേശമപ്പ കൊല്ലപ്പെട്ടത്. തുടർന്ന് ഇതേകാറിൽ മൃതദേഹം കയറ്റി ഒറ്റക്ക് കാറോടിച്ച് പന്നിയങ്കരക്ക് സമീപം തള്ളുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവില 7.30 ന് കർണ്ണാടകയിലെ തിമ്മസാന്ദ്ര എന്ന സ്ഥലത്തുവച്ചാണ് അപകടം.
ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അങ്കൻമിത്ര ഓഫീസലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വെങ്കടേശമപ്പയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാരുടെ സഹായത്താൽ കാറിൽ കയറ്റി ആശുപത്രിയലേക്ക് പോകവേ വെങ്കടേശമപ്പ മരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. കാറിന്റെ പുറകിലെ സീറ്റിൽ ഇരുത്തിയ നിലയിൽ കൊണ്ട് വന്ന മൃതദേഹം പതനേഴ് മണിക്കൂറോളം സമയമെടുത്താണ് അഞ്ഞൂറ് കലോമീറ്ററോളം യാത്ര ചെയ്ത് പന്നിയങ്കര ചൂരക്കോട്ട് കുളമ്പിൽ ഉപേക്ഷിച്ചത്. ദേശീയപാതയിലൂടെ പട്ടിക്കാട് ചുവന്ന മണ്ണ് വരെ പോയതിന് ശേഷം തിരിച്ചുവന്നാണ് മൃതദേഹം ഉപേക്ഷിച്ചത്.
പന്നിയങ്കര ദേശീയപാതയിൽ നിന്നും രാത്രി ചൂരക്കോട്ട് കുളമ്പലേക്ക് കാർ പോകുന്നത് സിസി ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞതാണ് കേസിന് വഴിതിരിവായത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച രേഖകൾ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാൾ വെങ്കടേശമപ്പയാണെന്ന് തിരിച്ചറിഞ്ഞത്. വിവാഹ ബ്രോക്കറായ ഇയാൾ ഇടയ്ക്ക് പോയാൽ രണ്ടുമൂന്ന് ദിവസം കഴിഞ്ഞാണ് വരാറുള്ളു എന്നതിനാൽ ബന്ധുക്കൾ പരാതി നല്കിയിരുന്നില്ല. വെങ്കടേശമപ്പയുടെ വീടും അപകടം നടന്ന സ്ഥലവും തമ്മിൽ മുപ്പത്തഞ്ച് കലോമീറ്ററോളം ദൂരമുണ്ട്. വെങ്കടേശമപ്പയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടലേക്ക് കൊണ്ട് പോയി. പ്രതി അങ്കൻ മിത്രയുമായി പൊലീസ് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തും മറ്റും തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ, വടക്കഞ്ചേരി സി.ഐ ബി.സന്തോഷ്, എസ്.ഐമാരായ എ.അജീഷ്, ഉല്ലാസ്, എ.എസ്.ഐ പി.പി.ഉണ്ണികൃഷണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.