കോന്നി: നദീസംരക്ഷണത്തിന് വേണ്ടിയുള്ള റിവർ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗിക്കാത്തതിനാൽ ജില്ലയിലെ നദികൾക്ക് ചരമഗീതം.ജില്ലയുടെ പ്രധാന ജലധമനികളായ പമ്പ,അച്ചൻകോവിൽ,മണിമല,കല്ലാർ,കക്കാട്ടാർ തുടങ്ങിയ നദികളെ സംരക്ഷിക്കാനുള്ള കോടിക്കണക്കിന് രൂപയാണ് നദീ സംരക്ഷണ ഫണ്ടിൽ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത്.മഹാപ്രളയാനന്തരം നദികൾ നാശത്തിലേക്ക്‌പോയതോടെ ജില്ലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമായി. പലയിടങ്ങളിലും നദികളുടെ ഗതിതന്നെ മാറി. തീരദേശങ്ങളെല്ലാം നാശത്തിന്റെ വക്കിലാണ്. നദീസംരക്ഷണത്തിന്റെ ഭാഗമായി കുളിക്കടവ് കെട്ടുക, വ്യാപകമായതോതിൽ തീരമിടിയുന്ന സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് റിവർമാനേജ്‌മെന്റ് ഫണ്ട് വിനിയോഗിക്കുന്നത്. 12കോടിയോളം രൂപ ഇത്തരത്തിൽ ജില്ലാ ഭരണകൂടത്തിന്റെ കൈവശമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
റിവർ മാനേജ്‌മെന്റ് കമ്മിറ്റിനോക്കുകുത്തി
ജില്ലാ കളക്ടർ രക്ഷാധികാരിയായ കമ്മിറ്റി റിവർ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗിക്കുന്നതിനായി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ ഈ കമ്മിറ്റിയിൽ പരിസ്ഥിതി പ്രവർത്തകരേയും നദീസംരക്ഷണ സമിതി പ്രവർത്തകരേയും ഉൾപെടുത്തിയിരുന്നു.എന്നാൽ ഇപ്പോൾ ഇവരെ ഒഴിവാക്കിയശേഷം രാഷ്ട്രീയ പ്രവർത്തകരെയാണ് ഉൾപെടുത്തിയിരിക്കുന്നത്.ഈ കമ്മിറ്റി അഞ്ചു വർഷമായി യോഗം ചേരാറുമില്ല.
.
തുകയും വിനിയോഗവും
മണൽ ഖനന സമയത്ത് റോയലിറ്റി ഇനത്തിൽ കിട്ടുന്ന തുകയാണ് റിവർ മാനേജ്‌മെന്റ് ഫണ്ടായി സൂക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കമ്മിറ്റി തുക അനുവദിക്കുക.റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് പമ്പാ നദിയിൽ മാത്രമാണ് നാമമാത്രമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.പ്രളയാന്തരം ജില്ലയിലെ നദികളുടെ തീരങ്ങൾ ഇടിയുന്നത് വ്യാപകമായിട്ടുണ്ട്. കാലവർഷമെത്തുന്നതോടെ ഇതിന്റെ വ്യാപ്തി വലുതാവും.നദീസംരക്ഷണ നിയമമനുസരിച്ചാണ് റിവർ മാനേജ്‌മെന്റ് ഫണ്ട് സ്വരൂപിക്കുന്നത്. ഈ നിയമമനുസരിച്ച് നിശ്ചിത അളവിൽ മാത്രമേ മണൽ ഖനനം പാടുള്ളു. മണൽ ഖനനത്തിന് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും റവന്യുപഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ അനധികൃതമായി തീരമിടിച്ചുള്ള മണൽ വാരൽ വ്യാപകമായിട്ടുണ്ട്.അനധികൃത മണൽ ഖനനത്തിനെതിരെ ഈടാക്കുന്ന പിഴയും റിവർ മാനേജ്‌മെന്റ് ഫണ്ടിനത്തിലേക്കാണ്‌പോകുന്നത്.
ഫണ്ട് വിനിയോഗിക്കണേൽ സർവേ നടക്കണം
ജില്ലയിലുള്ള നദികളുടെ തീര സർവേ നടത്തിയാൽ മാത്രമേ ഈ ഫണ്ട് വിനിയോഗിക്കാൻ കഴിയുകയുള്ളവെന്ന് അധികൃതർ പറയുന്നത്. ജില്ലയിലെ നദികളുടെ തീരത്തിന്റെ സർവേയുമായി ബന്ധപ്പെട്ടരേഖകളോ,നദീതീര കൈയേറ്റവുമായി ബന്ധപ്പെട്ട റിപോർട്ടുകളോ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ പക്കലില്ല. ഇതിനിടെ ഏതാനും തവണ പമ്പാ നദിയുടെ തീരം അളന്ന് തിട്ടപ്പെടുത്തുവാൻ ജില്ലാ ഭരണകൂടം ശ്രമം നടത്തിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പിൻമാറി.
ഫണ്ട് വിനിയോഗിക്കേണ്ടത്
1. തീരമിടിയുന്ന സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുക
2. കുളിക്കടവ് കെട്ടുക
- നദീ സംരക്ഷണത്തിനായി 12 കോടി രൂപ
-റിവർ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗിക്കുന്നതിനുള്ള കമ്മിറ്റി കൂടിയിട്ട് 5 വർഷം