തിരുവല്ല: നഗരസഭയുടെ 34- ാം മത് ചെയർമാനായി യു.ഡി.എഫിലെ ആർ.ജയകുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.യു.ഡി.എഫിലെ ധാരണപ്രകാരം കേരളാ കോൺഗ്രസ്(എം) പ്രതിനിധിയായിരുന്ന ചെറിയാൻ പോളച്ചിറയ്ക്കൽ ചെയർമാൻ സ്ഥാനം രാജിവച്ചതിനെ തുടർന്നായിരുന്നു കൊറോണ ജാഗ്രതാ നിർദേശങ്ങൾ പാലിച്ച് ഇന്നലെ രാവിലെ കൗൺസിൽ യോഗത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. 39അംഗ കൗൺസിലിൽ യു.ഡി.എഫിന്റെ 20 അംഗങ്ങളും എസ്.ഡി.പി.ഐ അംഗവും സ്വതന്ത്രയും അടക്കം 22പേരുടെ പിന്തുണയിലാണ് ആർ.ജയകുമാർ ചെയർമാനായത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയ രണ്ട് യു.ഡി.എഫ് അംഗങ്ങൾക്ക് വോട്ട് ചെയ്യാനായില്ല. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ യോഗത്തിൽനിന്നും വിട്ടുനിൽക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും തീരുമാനിച്ചതോടെയാണ് എതിരില്ലാതെയുള്ള തിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്.എൽ.ഡി.എഫിന് ഒൻപതും ബി.ജെ.പിക്ക് നാല് അംഗങ്ങളുമാണ് ഉള്ളത്. മൂന്ന് സ്വതന്ത്രരും ഒരു എസ്.ഡി.പി.ഐ അംഗവുമാണ് മറ്റുള്ളവർ.രണ്ടാംതവണയാണ് ആർ.ജയകുമാർ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എ ശാന്തമ്മ വരണാധികാരിയായിരുന്നു. തുടർന്ന് നടന്ന അനുമോദന യോഗം കെ.പി.സിസി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ അനു ജോർജ്ജ്,സെക്രട്ടറി വി.സജികുമാർ,കൗൺസിലർമാരായ ചെറിയാൻ പോളച്ചിറയ്ക്കൽ,അലിക്കുഞ്ഞ് ചുമത്ര, മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി,ഡി.സി.സി ജനറൽസെക്രട്ടറി സതീഷ് ചാത്തങ്കരി,നേതാക്കളായ പെരിങ്ങര രാധാകൃഷ്ണൻ,റോജി കാട്ടാശേരി,സെബാസ്റ്റ്യൻ കാടുവെട്ടൂർ,ശോഭാ വിനു,ബിജിമോൻ ചാലാക്കേരി എന്നിവർ അനുമോദിച്ചു.