തിരുവല്ല: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല - ചങ്ങനാശേരി നഗരങ്ങൾക്കായുള്ള ശുദ്ധജല പദ്ധതി മാർച്ചിൽ പൂർത്തിയാക്കുമെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പാളി. ഒട്ടേറെ ജോലികൾ പൂർത്തിയാകാനുള്ളതിനാൽ ഈ വേനൽക്കാലത്തും പദ്ധതിയിലൂടെ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്ല. നിർമ്മാണം പുരോഗമിക്കുന്ന നിർദ്ദിഷ്ട പദ്ധതിയെക്കുറിച്ച് മാത്യു ടി.തോമസ് എം.എൽ.എ കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ മാർച്ചിൽ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചത്.തിരുവല്ല, ചങ്ങനാശേരി നഗരസഭകൾക്കും തിരുവൻവണ്ടൂർ,കുറ്റൂർ പഞ്ചായത്തുകൾക്കുമായി കിഫ്ബിയിലൂടെ ലഭിച്ച 58 കോടിയുടെ പദ്ധതിയാണിത്.

പദ്ധതി അഞ്ച് പാക്കേജിൽ


അഞ്ചു പാക്കേജുകളായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.കല്ലിശേരിയിൽ പ്രതിദിനം 10ദശലക്ഷം ജലശുദ്ധീകരണശാലയുടെ നിർമ്മാണവും 25ദശലക്ഷം ജലശുദ്ധീകരണ ശാലയുടെ നവീകരണവും ഒന്നാം പാക്കേജിലാണ്.കല്ലിശേരി,തിരുമൂലപുരം,തിരുവല്ല പമ്പ് ഹൗസുകളിലേക്കുള്ള റോവാട്ടർ പമ്പുസെറ്റുകളും ക്ലിയർ വാട്ടർ പമ്പുസെറ്റുകളും ഇക്കൂട്ടത്തിൽ സ്ഥാപിക്കും.തിരുമൂലപുരത്ത് 15ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണി,രണ്ടുലക്ഷം ലിറ്റർ സമ്പ്,തിരുവല്ലയിൽ 22ലക്ഷം ലിറ്ററിന്റെ ഉന്നതതല സംഭരണി,തിരുമൂലപുരം സമ്പിലേക്കും ടാങ്കിലേക്കുമുള്ള ട്രാൻസ്മിഷൻ മെയിനുകൾ,തിരുമൂലപുരം ടാങ്കിൽ നിന്നുള്ള വിതരണം.തിരുവല്ലയിലെ ഓഫീസ് കോംപ്ലക്‌സിന്റെ നിർമ്മാണം,കുറ്റപ്പുഴ പ്രദേശത്തെ വിതരണം,സോളാർ പാനലുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തികൾ രണ്ടാം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.തിരുവൻവണ്ടൂർ,കുറ്റൂർ പഞ്ചായത്തുകളിലെ 15ലക്ഷം ലിറ്റർ വീതമുള്ള ടാങ്കുകളുടെ നിർമ്മാണവും ഈ ഭാഗങ്ങളിലെക്കുള്ള ജലവിതരണവും മൂന്നാം പാക്കേജിൽ നടപ്പാക്കും. കുട്ടനാട് ജലശുദ്ധീകരണ ശാലയുടെ കറ്റോട് പമ്പ്ഹൗസിലെ ട്രാൻസ്ഫോമർ,തിരുവല്ല പമ്പിംഗ് സ്റ്റേഷൻ,കല്ലിശേരി ട്രാൻസ്ഫോമർ എന്നിവയുടെ നവീകരണം നാലാംഘട്ടത്തിൽ പൂർത്തിയാകും.കല്ലിശേരി,തിരുവല്ല ജലശുദ്ധീകരണ ശാലകളുടെ പ്രത്യേക ഇലക്ട്രിക് ലൈനുകൾ സ്ഥാപിക്കലാണ് അവസാനഘട്ടത്തിൽ നടപ്പാക്കുക.

നിർമ്മാണ ജോലികൾ വൈകാൻ കാരണം


ജില്ലയിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ കൂടുതൽ പേരുടെ നിർമ്മാണ ജോലികൾ നിറുത്തിയിരിക്കുകയാണ്. ഇതിനിടെ മറ്റു പലവിധ കാരണങ്ങളാൽ പണികൾ വൈകിയതോടെ മേയ് വരെ സമയം നീട്ടി നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ കാലയളവിൽ തിരുമൂലപുരത്തെ ജലസംഭരണി പൂർത്തിയാക്കി പ്രവർത്തിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പൈപ്പിടാൻ റോഡുകൾ വെട്ടിപ്പൊളിച്ചത്തിന്റെ പണം നഗരസഭയ്ക്ക് നൽകിയതും അടുത്തകാലത്താണ്. ഈ കാരണത്താലും പൈപ്പ് സ്ഥാപിക്കൽ വൈകി.

58 കോടിയുടെ പദ്ധതി