തിരുവല്ല: കൊറോണ ജാഗ്രതാ പ്രവർത്തനത്തിന്റെ ഭാഗമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഗാർഹിക നിരീക്ഷണത്തിലായിരുന്ന എട്ട് പേരുടെ സാമ്പിളുകൾ കൂടി ഇന്നലെ പരിശോധനയ്ക്കയച്ചു. പനിബാധ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ സ്രവങ്ങൾ ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചത്. മഹാരാഷ്ട്രയിൽ നിന്നുമെത്തി നിരീക്ഷണത്തിലുള്ള കുറ്റപ്പുഴ സ്വദേശിയുടെ സാമ്പിൾ ഇന്ന് ശേഖരിക്കും. നിരീക്ഷണ കാലയളവ് തുടങ്ങിയതു മുതൽ 1649 പേരായിരുന്നു ആകെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 245 പേരുടെ നിരീക്ഷണ കാലാവധി അവസാനിച്ചു. പനി അടക്കമുള്ള രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ട 73 പേരുടെ സ്രവങ്ങളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ നിന്ന് ഫലം ലഭ്യമായ 52 പേരുടെ പരിശോധനാ റിപ്പോർട്ടുകൾ നെഗറ്റിവ് ആണ്. 1404 പേരാണ് നിലവിൽ നിരീക്ഷണത്തിൽ തുടരുന്നത്. ബുധനാഴ്ച വരെ 1373 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ പാർപ്പിക്കുന്നതിനായി ഡയറ്റിലും എം.ജി.എം സ്കൂളിലുമായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ളതായി തഹസിൽദാർ ജോൺ വർഗീസ് അറിയിച്ചു.