പത്തനംതിട്ട: സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയതിനാൽ മദ്യലഭ്യതയുടെ കുറവിനെ തുടർന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവർ ഏറെ ശ്രദ്ധിക്കണം. മദ്യാസക്തി മൂലമുണ്ടാകുന്ന ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുത്.

ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ ഗുരുതര പ്രശ്‌നങ്ങളോ എന്തിന് ആത്മഹത്യയിൽപ്പോലും കൊണ്ടെത്തിക്കും. ഇത് മുന്നിൽ കണ്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

1. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

2.മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആശ്വാസ് ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. മാനസികാരോഗ്യ പരിപാടി വഴി എല്ലാ കേന്ദ്രങ്ങളിലും ഇതിനുവേണ്ട മരുന്നുകളും എത്തിച്ചു.

3.സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്നവർ ഏറെ ശ്രദ്ധിക്കണം.

അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയർപ്പ്, മനംപിരട്ടൽ, ശർദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയൽ, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യപാനം നിർത്തി ഏതാനും ദിവസങ്ങൾക്കകം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ആകാൻ സാധ്യതയുണ്ട്.

4.ഈ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് ഉറപ്പായും അറിയിക്കണം.

5. ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാൽ ചിലപ്പോൾ ഡിലീരിയം ആകാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.

സാനിറ്റൈസറിൽ അടങ്ങിയിട്ടുള്ള ഐസോ പ്രൊപ്പൈൽ ആൽക്കഹോൾ വിഷമാണ്. മദ്യത്തിന് പകരമായി ഇത് ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാം. അതിനാൽ ലഹരിക്കായി മറ്റേതെങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്.

സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ ജില്ല മാനസികാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർമാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്.

ഫോൺ: (1056, 0471 2552056)