കോന്നി : കൊറോണയെ തുടർന്ന് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയത് മുതലെടുക്കാൻ ലഹരി മാഫിയകൾശ്രമിക്കുമ്പോൾ തടയിടേണ്ട എക്‌സൈസ് വകുപ്പ് ആൾ ക്ഷാമം മൂലം നട്ടം തിരിയുന്നു. റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും സിവിൽ എക്‌സൈസ് ഓഫീസർമാരുടെ നിയമത്തിൽ വന്ന അനാസ്ഥയാണ് ജില്ലയിൽ പ്രതിസന്ധിക്ക് കാരണം. ഇരുനൂറോളം ഉദ്യോഗാർത്ഥികൾ നിയമനം കാത്ത് കഴിയുന്നുണ്ടെങ്കിലും പത്തിൽ താഴെ നിയമനങ്ങൾ മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായി വെട്ടിച്ചുരുക്കിയതോടെ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലുമാണ് നിരവധി ഉദ്യോഗാർത്ഥികൾ.
അരനൂറ്റാണ്ട് പഴക്കമുള്ള സ്റ്റാഫ് പാറ്റേണുമായി കിതയ്ക്കുന്ന എക്‌സൈസ് വകുപ്പിന് പുതിയ നിയമനങ്ങൾ അനിവാര്യമാണെങ്കിലും ഈ വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. മറ്റ് സേനകളിൽ നിയമനങ്ങൾ യഥാസമയം നടക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് സിവിൽ എക്‌സൈസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റിൽ നിലവിൽ വന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി ചുരുക്കിയതിനാൽ പട്ടികയിലെ നാലിൽ ഒന്നു ശതമാനം ആളുകൾക്കുപോലും നിയമനം ലഭിക്കാൻ സാദ്ധ്യതയില്ല. ഈ വർഷം ഏപ്രിൽ ഏഴിന് പട്ടിക റദ്ദാക്കുകയും ചെയ്യും.
ലഹരി മരുന്ന് ഉപയോഗം പടർന്നുപിടിക്കുന്ന സഹചര്യത്തിൽ എക്‌സൈസ് വകുപ്പിലെ ആൾക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്ന വകുപ്പുതല ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിൽ 112 സിവിൽ എക്‌സൈസ് ഓഫീസർമാർ മാത്രമാണ് നിലവിലുള്ളത്. ഇതിന്റെ ഇരട്ടിയുടെ ഇരട്ടി വേണമെന്നാണ് ശുപാർശയുള്ളത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയിൽ ലഹരി മാഫിയകളുടെ പ്രവർത്തനം ശക്തിയാർജ്ജിച്ചിരിക്കുകയാണ്. നിരവധി കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും യഥാസമയം അന്വേഷണം പൂർത്തീകരിക്കുന്നതിനോ പ്രതികളെ കണ്ടെത്തുന്നതിനോ അധികൃതർക്ക് കഴിയാറില്ല. അംഗബലക്ഷാമം മൂലം പലപ്പോഴും എക്‌സൈസിന്റെ പ്രവർത്തനം താളം തെറ്റുകയാണ് .
-------------------------
ജീവനക്കാർ കുറവ്, ജോലിഭാരമേറെ
ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് പുറമെ നിരവധി ചുമതലകൾ എക്‌സൈസിനുണ്ട്. ലഹരി വിരുദ്ധ ബോധവത്കരണം, രഹസ്യ വിവരങ്ങളെ തുടർന്നുള്ള വാഹന പരിശോധനകൾ, ബിവറേജസ് ഔട്ട് ലെറ്റുകളിലെ പരിശോധന, കള്ളുഷാപ്പുകളിലും ബാറുകളിലും ബിയർ ആൻഡ് വൈൻ പാലർലറുകളിലും പരിശോധന, സ്‌ക്വാഡ് പരിശോധന, പ്രോളിംഗ് തുടങ്ങി നിരവധി ജോലികളുണ്ട്. ഇതിനുപുറമെ കോടതി ഡ്യൂട്ടികളും വകുപ്പുതല ക്ലാസുകളും പരിശീലനങ്ങളും വേറെയും. ഇതിനിടെയാണ് ലഹരി മാഫിയകൾക്കെതിരെയും ശക്തമായ പോരാട്ടം നടത്തേണ്ടത്.
-----------------
അര നൂറ്റാണ്ട് മുമ്പുള്ള സ്റ്റാഫ് പാറ്റേൺ
നിയമനം കാത്തു കഴിയുന്നത് 200 ഉദ്യോഗാർത്ഥികൾ
റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായി വെട്ടിച്ചുരുക്കി.