പുഴക്കലരി തീർന്നിട്ടെ പച്ചരി നൽകൂവെന്ന് എഫ്.സി.ഐ
കൊല്ലം: ജില്ലയിലെ എഫ്.സി.ഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത് 1,12,490 ക്വിന്റൽ പച്ചരി. റേഷൻകടകൾ വഴി പച്ചരി വിതരണം ചെയ്തിട്ട് ഒരുവർഷം പിന്നിടുമ്പോഴാണ് ഗോഡൗണുകളിൽ ഇത്രയധികം കെട്ടിക്കിടക്കുന്നത്.
രണ്ട് വർഷം മുൻപ് എത്തിയ പച്ചരിയും കെട്ടിക്കിടക്കുന്നവയിൽ ഉൾപ്പെടുന്നു. കേടാകാതിരിക്കാൻ കാര്യമായ സംവിധാനങ്ങളില്ലാതെ സൂക്ഷിക്കുന്നതിനാൽ ഇവ ദ്രവിക്കുന്നതിനൊപ്പം പുഴുകയറിയും തുടങ്ങി. സമീപഭാവിയിൽ ആദ്യമായാണ് ഇത്രയധികം പച്ചരി വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്നതോടെ വിവിധ കാർഡ് ഉടമകൾക്ക് നിശ്ചിത വിഹിതം ഭക്ഷ്യധാന്യം നൽകിയാൽ മതി. പച്ചരിയും പുഴുക്കലരിയും എഫ്.സി.ഐ ഓരേ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ പഴുത് ഉപയോഗിച്ച് 2017-18 സാമ്പത്തിക വർഷം വന്ന പുഴുക്കലരി മാത്രമാണ് എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോയ്ക്ക് വിതരണത്തിനായി നൽകുന്നത്.
ആദ്യമെത്തിയ സ്റ്റോക്ക് ആദ്യം വിതരണം ചെയ്യണമെന്നും എഫ്.സി.ഐക്ക് ചട്ടമുണ്ട്. ഏറെക്കാലമായി വിതരണം ചെയ്യാത്ത സാഹചര്യത്തിൽ ചെറിയ അളവിൽ പച്ചരി കൂടി വിതരണം ചെയ്യണമെന്ന് ഉപഭോക്താക്കൾ ഏറെനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ചട്ടങ്ങളിൽ മാറ്റം വരുത്താൻ എഫ്.സി.ഐ അധികൃതർ തയ്യാറാകുന്നില്ല. ചട്ടങ്ങളിൽ എഫ്.സി.ഐ മുറുകെപ്പിടിച്ച് നിന്നാൽ കുറഞ്ഞത് ആറ് മാസം കഴിഞ്ഞേ ജില്ലയിലെ റേഷൻകടകളിൽ പച്ചരി ലഭ്യമാകു.
ഡിപ്പോ, 18-19ൽ എത്തിയത്, 19-20ൽ എത്തിയത്, ആകെ
കൊല്ലം: 43,650 - 0 - 43,650
കിളികൊല്ലൂർ: 12,480 - 0 - 12,480
കരുനാഗപ്പള്ളി: 23,110 - 10,670 - 33,780
ആവണീശ്വരം: 20,090 - 2,490 - 22,580
ആകെ : 1,12,490 ക്വിന്റൽ
എഫ്.സി.ഐയിൽ കെട്ടിക്കിടക്കുന്ന പച്ചരിയുടെ അളവ് (ക്വിന്റലിൽ)