ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളേജിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ കുരങ്ങിനെ പൊതുപ്രവർത്തകരും ജനപ്രതിനിധിയും ചേർന്ന് രക്ഷപ്പെടുത്തി ചികിത്സ നൽകി. രണ്ടുദിവസം മുമ്പാണ് കോളേജിലും സമീപ പ്രദേശങ്ങളിലുമായി കഴിയുന്ന പ്രായാധിക്യമുള്ള കുരങ്ങിനെ തെരുവ് നായ്ക്കൾ കടിച്ചുകീറിയത്. കാലിനും കഴുത്തിനും ഗുരുതരമായി മുറിവേറ്റ കുരങ്ങ് കോളേജ് കെട്ടിടത്തിന് മുകളിൽ ഇരിപ്പുറപ്പിച്ചു. അവശതമൂലം രണ്ട് ദിവസമായി അവിടെ തന്നെ ഇരുന്നതോടെ കോളേജ് അധികൃതർ ഗ്രാമപഞ്ചായത്ത് അംഗം എസ്.ദിലീപ് കുമാർ അടക്കമുള്ളവരെ വിവരം ധരിപ്പിച്ചു. ഇവർ ഫയർ ഫോഴ്സിന്റെ സഹായത്തോടെ കുരങ്ങിനെ താഴെയിറക്കി ശാസ്താംകോട്ട മൃഗാശുപത്രിയിൽ എത്തിച്ചു. വെട്ടിക്കവല മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. അഖിൽ കുരങ്ങിന് ചികിത്സ നൽകി. ഇപ്പോൾ മുറിവുകൾ കരിഞ്ഞു തുടങ്ങി. ആരോഗ്യവും വീണ്ടെടുത്തു. രണ്ട് ദിവസം കൂടി ചികിത്സ തുടരേണ്ടതിനാൽ കുരങ്ങിനെ കോളേജിലെ ഒരു താത്കാലിക കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്.