കൊല്ലം:ദേവനന്ദ മുങ്ങി മരിച്ചത് ഇത്തിക്കരയാറിന്റെ ഏത് ഭാഗത്താണെന്ന് കണ്ടെത്താനുള്ള അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയ പരിശോധനകൾ അവസാന ഘട്ടത്തിലേക്ക്. പോസ്റ്റ്മോർട്ടത്തിനിടെ ദേവനന്ദയുടെ വയറ്റിലും ശ്വാസകോശത്തിലും ആറ്റിലെ വെള്ളവും ചെളിയും കണ്ടെത്തിയിരുന്നു. ആറ്റിലെ ഏത് ഭാഗത്തെ ചെളിയും വെള്ളവുമാണിതെന്ന് കണ്ടെത്താൻ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളവും ചെളിയും ശേഖരിച്ചു. മൃതദേഹം കണ്ടെത്തിയ ഭാഗം, ആറിന് കുറുകെയുള്ള നടപ്പാലം, വീടിന് 70 മീറ്റർ അകലെയുള്ള കൽപ്പടവുകൾ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് ചെളിയും വെള്ളവും ശേഖരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻമാരുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചെളിയും വെള്ളവും ശേഖരിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ അന്വേഷണ സംഘം ആറ്റിലെ ചെളിയും വെള്ളവും ശേഖരിച്ചിരുന്നുവെങ്കിലും കൂടുതൽ ശാസ്ത്രീയ ആധികാരികതയ്ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പരിശോധന.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊലീസ് സർജന്മാരായ ഡോ. കെ. ശശികല, ഡോ. വത്സല, ഡോ. ഷീന എന്നിവരടങ്ങിയ സംഘം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് തിങ്കളാഴ്ചയോടെ ലഭിച്ചേക്കും. അതോടെ മരണത്തെ സംബന്ധിച്ചുള്ള അവ്യക്തത അവസാനിക്കുമെന്നാണ് പ്രതീക്ഷ.
നെടുമൺകാവ് ഇളവൂരിലെ അമ്മ ധന്യയുടെ കുടുംബ വീട്ടിൽ നിന്ന് ഫെബ്രുവരി 27ന് രാവിലെ പത്തേകാലോടെ കാണാതായ ദേവനന്ദയെ അടുത്ത ദിവസം രാവിലെ ഏഴേകാലോടെ വീടിന് 350 മീറ്റർ അകലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശാസ്ത്രീയ അന്വേഷണ വഴികൾ പൊലീസ് തേടുമ്പോഴും കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണെന്ന ആരോപണത്തിൽ കുടുംബം ഉറച്ച് നിൽക്കുകയാണ്.