photo

കൊല്ലം: ഇരുവൃക്കകളും തകരാറിലായി 19-ാം വയസിൽ ജീവിതം കൈവിട്ടുപോയെന്ന് മനസു കൊണ്ടുറപ്പിച്ചപ്പോഴാണ് പ്രിൻസിയെ തേടി ആ വിവരമെത്തിയത്.

'ഒാപ്പറേഷൻ നടക്കും. വൃക്ക നൽകാൻ ഒരാൾ തയ്യാറാണ്, ആള് കൊലക്കേസ് പ്രതിയാണ്'.

ഉള്ളിൽ അലയടിച്ച ആശ്വാസത്തിനൊപ്പം ആശങ്കയും തലപൊക്കി. പൊലീസുകാരന്റെ മകൾക്ക് മാറ്റിവയ്ക്കുന്നത് കൊലക്കേസ് പ്രതിയുടെ വൃക്കയോ?​

വൃക്കദാനം വഴിതുറന്നത് ആത്മബന്ധത്തിന്റെ പുതിയൊരു അദ്ധ്യായത്തിനാണ്.

'മിക്ക ദിവസങ്ങളിലും ഞങ്ങൾ ഫോണിൽ സംസാരിക്കും. ഒരിക്കൽ കൊല്ലത്ത് വച്ച് കണ്ടു. ആ വലിയ മനുഷ്യൻ എന്റെ അച്ഛന്റെ സ്ഥാനത്താണ് ' - 24 കാരിയായ പ്രിൻസിയുടെ വാക്കുകളിൽ സ്നേഹത്തിര. കൊല്ലം വടക്കേവിള ശ്രീനഗർ 80, പ്രിൻസിഭവനിൽ പൊലീസിൽ നിന്ന് സ്വയം വിരമിച്ച തങ്കച്ചന്റെയും പരേതയായ പ്രസന്നയുടെയും രണ്ട് മക്കളിൽ മൂത്തതാണ് പ്രിൻസി.

ഒരുനിമിഷത്തെ പ്രകോപനത്തിൽ ഉറ്റബന്ധുവിന്റെ ജീവനെടുക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തം.അതായിരുന്നു പട്ടാമ്പി പള്ളിപ്രം പുള്ളിത്തടത്തിൽ ഹൗസിൽ പി. സുകുമാരനെ (49) സംബന്ധിച്ചിടത്തോളം ആ വൃക്കദാനം.

വൃക്ക മാറ്റിവയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷ തീരെ അസ്തമിച്ച അവസ്ഥയിലായിരുന്നു പ്രിൻസിയും കുടുംബവും. ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവായതോടെ കടബാദ്ധ്യതകളേറി. ആ ചിന്തയിൽ നീറിക്കഴിയുമ്പോഴാണ് ദൈവദൂതനായി സുകുമാരൻ കടന്നുവന്നത്.

 മനസറിയാതെ അരുംകൊല

2007 മേയ് 27ന് മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പെട്ടെന്നുണ്ടായ വികാര വിക്ഷാേഭത്തിൽ അച്ഛന്റെ ജ്യേഷ്ഠൻ വാസുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് സുകുമാരനെതിരായ കുറ്റം. പൊലീസ് സ്റ്റേഷനിൽ നേരിട്ട് കീഴടങ്ങി. 2010 ഒക്ടോബർ 28ന് ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അപ്പീലിൽ പത്ത് വർഷമായും പിന്നീട് ഏഴ് വർഷമായും ശിക്ഷ കുറഞ്ഞു.

ജയിലിൽ വച്ചേ വൃക്കദാനത്തിന് മനസൊരുക്കി. ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് അവസരമൊരുങ്ങിയത്. 2018 ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സുകുമാരന്റെ വലത് വൃക്ക പ്രിൻസിക്ക് മാറ്റിവച്ചു

 പുഞ്ചിരിത്തിളക്കം

ഓർക്കാപ്പുറത്ത് ചെയ്ത അരുംകൊലയ്ക്ക് പ്രായശ്ചിത്തം ചെയ്തതോടെ സുകുമാരന്റെ മുഖത്തെ പാപക്കറ മാഞ്ഞു. ഇപ്പോൾ എല്ലാവർക്കും സ്വീകാര്യനാണ്. സിനിമ സെറ്റുകളിൽ ജോലിക്ക് പോകുന്നതിനു പുറമേ വെൽഡിംഗിനും വാർക്കപ്പണിക്കും പോകും. ജീവിതസഖിയായ സുമിതയ്ക്കും മകൻ അമൽസാനിനുമൊപ്പം സ്വസ്ഥ ജീവിതം. പ്രിൻസിയുടെ കുടുംബത്തിന് സർക്കാർ സഹായത്താൽ വീട് ലഭിച്ചു. കൈവിട്ടുപോയ ജീവിതം തിരികെപ്പിടിച്ച സന്തോഷത്തിലാണ് ഇരുവരും.