കൊല്ലം: കടയ്ക്കലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിമുക്ത ഭടൻ തൂങ്ങി മരിച്ചു.
ഇട്ടിവ വയ്യാനം പുലിയംകോണത്ത് വീട്ടിൽ (വിശാഖ്) സുദർശനനാണ് (57) ഭാര്യ വസന്തകുമാരി (55), മകൻ സുധേഷ് (25) എന്നിവരെ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്:
വർഷങ്ങളായി സുദർശനൻ ഭാര്യയും മകനുമായി പിണക്കത്തിലാണ്. വസന്തകുമാരിയും സുധേഷും വീട്ടിലും സുദർശനൻ സമീപത്തെ ഔട്ട്ഹൗസിലുമാണ് താമസിച്ചിരുന്നത്. ഇവർ സ്ഥിരമായി വഴക്കിടുമായിരുന്നു. അതുകൊണ്ട് ഇന്നലെ രാവിലെ വസന്തയുടെ നിലവിളി കേട്ടെങ്കിലും അയൽവാസികൾ കാര്യമാക്കിയില്ല. ഉച്ചയായിട്ടും ആരെയും പുറത്ത് കാണാത്തതോടെ അയൽവാസികളെത്തി നോക്കിയപ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.
രക്തത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഹാളിൽ തുണി കൊണ്ട് മൂടിയ നിലയിൽ വസന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. സുധേഷിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും കണ്ടെത്തി. ചുറ്റും രക്തം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് ഔട്ട്ഹൗസിൽ സുദർശനനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ 9 ന് ശേഷമാകാം മരണങ്ങൾ സംഭവിച്ചതെന്ന് കരുതുന്നു. ശാസ്ത്രീയ പരിശോധന സംഘമെത്തി തെളിവുകൾ ശേഖരിച്ചശേഷം രാത്രി വൈകിയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. സുദർശനന്റെ മകൾ ഗായത്രി ഭർത്താവിനൊപ്പം കൊല്ലം പെരുമണ്ണിലാണ് താമസം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വസന്തകുമാരിയും മകനും വീട്ടിലും സുദർശനൻ ഔട്ട് ഹൗസിലും താമസമാക്കിയത്.
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകനാണ് സുധേഷ്.