amirtha-
മാതാ അമൃതാനന്ദമയി മഠത്തിൽ സന്യാസദീക്ഷ 260ൽ പരം ശിഷ്യർക്ക് ദീക്ഷ നൽകാനൊരുങ്ങി മാതാ അമൃതാനന്ദമയി മഠം

 കൊറോണ മുൻകരുതൽ; പ്രവേശനം അന്തേവാസികൾക്ക് മാത്രം

കൊല്ലം: 260ൽ അധികം ശിഷ്യർക്ക് ദീക്ഷ നൽകാനൊരുങ്ങി മാതാ അമൃതാനന്ദമയി മഠം. ബ്രഹ്മചാരിണികളും ബ്രഹ്മചാരികളുമായ ശിഷ്യർക്കാണ് സന്യാസ ബ്രഹ്മചാര്യ ദീക്ഷകൾ നൽകുന്നത്. അമൃതപുരിയിലെ മഠം ആസ്ഥാനത്ത് നാളെ രാവിലെ 11ന് വൈദിക ചടങ്ങുകൾ ആരംഭിക്കും. മുതിർന്ന സന്യാസി ശിഷ്യരോടൊപ്പം മാതാ അമൃതാനന്ദമയിയും ദീക്ഷാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ചടങ്ങിൽ ശിഷ്യർക്ക് പുതിയ ദീക്ഷാനാമങ്ങൾ അമ്മ നൽകും. 200ൽ അധികം പേർക്ക് ബ്രഹ്മചാര്യ ദീക്ഷയും അൻപതിലധികം പേർക്ക് സന്യാസ ദീക്ഷയും നൽകും. വർഷങ്ങൾ നീണ്ട ആദ്ധ്യാത്മിക പരിശീലനത്തിന് ശേഷമാണ് സന്യാസ ദീക്ഷ നൽകുന്നത്. അമ്മയുടെ ഉപദേശങ്ങളോടൊപ്പം വിവിധ ഭാരതീയ ദർശനങ്ങളിലും അവഗാഹം നേടിയതിന് ശേഷമാണ് ദീക്ഷ നൽകുന്നത്. ഭാരതീയരും വിദേശീയരുമായ ബ്രഹ്മചാരി - ബ്രഹ്മചാരിണി ശിഷ്യരാണ് ദീക്ഷാചടങ്ങുകൾക്ക് തയ്യാറെടുക്കുന്നത്. 22 വർഷങ്ങൾക്ക് ശേഷമാണ് മഠത്തിൽ ദീക്ഷാ ചടങ്ങുകൾ നടക്കുന്നത്.

കൊറോണ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ സന്ദർശകനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശ്രമ അന്തേവാസികൾ മാത്രം പങ്കെടുക്കുന്ന രീതിയിലാണ് ദീക്ഷാ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

സർവം ത്യജിച്ച് ഋഷിപരമ്പരയിലേക്ക്

സന്യാസ ദീക്ഷയ്ക്ക് മുന്നോടിയായി തന്റെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി, ബന്ധുജനങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒടുവിൽ തനിക്കുവേണ്ടിയും തർപ്പണം മുതലായ മരണാന്തരകർമ്മങ്ങൾ ചെയ്യുന്നു. പിന്നീട് വിരാജാഹോമം ചെയ്ത് ബ്രഹ്മചര്യത്തിന്റെ ചിഹ്നങ്ങളായ ശിഖ (കുടുമ), യജ്ഞോപവീതം (പൂണൂൽ) മുതലായവയൊക്കെ ഉപേക്ഷിച്ച് സന്യാസദീക്ഷ സ്വീകരിച്ച് കാഷായവസ്ത്രം ധരിക്കും. ഇതോടെ മഹാ ഋഷിമാരുടെ കണ്ണിയറ്റാത്ത പരമ്പരയുടെ ഭാഗമായിത്തീരും. 'ആത്മനോ മോക്ഷാർത്ഥം 'എന്ന വൈദികദർശനം അനുസരിച്ച് ആത്മാവിന്റെ മോക്ഷത്തിനും ലോകത്തിന്റെ മുഴുവൻ നന്മയ്ക്കും വേണ്ടി ശിഷ്ടകാലം ഉപയോഗപ്പെടുത്തുന്നു.

മഠം 'പുരി' പരമ്പരയുടെ ഭാഗം


ആദി ശങ്കരാചാര്യരാൽ സ്ഥാപിതമായ ദശനാമി സമ്പ്രദായത്തിൽ, 'പുരി' പരമ്പരയുടെ ഭാഗമാണ് മാതാ അമൃതാനന്ദമയി മഠം. 1989ൽ സന്യാസദീക്ഷ ലഭിച്ച സ്വാമി അമൃതസ്വരൂപാനന്ദ പുരിയാണ് അമ്മയുടെ പ്രഥമ സന്യാസി ശിഷ്യൻ. തുടർന്ന് ഭാരതീയരും വിദേശികളുമടങ്ങുന്ന ശിഷ്യർക്ക് സന്യാസ ദീക്ഷ ലഭിച്ചു. സന്യാസി - സന്യാസിനിമാർ കാവി വസ്ത്രമാണ് ധരിക്കുക, ത്യാഗത്തിന്റെ പ്രതീകമായ അഗ്‌നിയെയാണ് കാവിവസ്ത്രം പ്രതിനിധാനം ചെയ്യുന്നത്. സന്യാസിമാരെ കൂടാതെ 'ചൈതന്യ' എന്നവസാനിക്കുന്ന ദീക്ഷാനാമത്തോടെ ബ്രഹ്മചാരി, ബ്രഹ്മചാരിണികൾക്കും അമ്മ ദീക്ഷ നൽകിയിട്ടുണ്ട്. ഇവർ മഞ്ഞവസ്ത്രമാണ് ധരിക്കുക.