കൊല്ലം: കെ.എസ്.എഫ്.ഇ പ്രാക്കുളം ശാഖയിൽ നടന്ന എട്ടര ലക്ഷം രൂപയുടെ തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് മാനേജർ എൻ.സജീവ് പ്രസ്താവനയിൽ ആറിയിച്ചു. മുക്കുപണ്ടം പണയം വച്ച് രണ്ടര ലക്ഷം രൂപ വായ്പയെടുത്ത സുഹൃത്തിന് ശാഖാ മാനേജർ സഹായം ചെയ്തുവെന്നും വാഴാഴ്ച രാത്രി ഒൻപതരയോടെ പകരം സ്വർണം കൊണ്ടുവയ്ക്കാൻ വഴിവിട്ട സഹായം നൽകിയെന്നും പറയുന്നതും തെറ്റായ പരാമർശമാണെന്ന് അദ്ദേഹം പറയുന്നു.
ഹെഡ് ഓഫീസിന്റെ നിർദ്ദേശമനുസരിച്ച് പ്രാക്കുളം ശാഖയിൽ നടത്തിയ ഗോൾഡ് റാൻഡം പരിശോധനയ്ക്കിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ ഒരേ വ്യക്തിയുടെ അക്കൗണ്ടിൽ കൂടുതൽ തട്ടിപ്പുള്ളതായി കണ്ടെത്തി. തുടർന്ന് ഗോൾഡിന്റെ എല്ലാ പായ്ക്കറ്റുകളും പരിശോധിക്കണമെന്ന് ശാഖാ മാനേജരാണ് നിർദ്ദേശിച്ചത്. കോർപ്പറേഷൻ ബാങ്കിലെ അപ്രൈസറെ കൂടാതെ പുറത്തുനിന്ന് രണ്ട് അപ്രൈസർമാരെ കൂടി വിളിച്ചാണ് മുഴുവൻ സ്വർണവും പരിശോധിച്ചത്. ഇതോടെയാണ് തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തായത്. 36 പായ്ക്കറ്റുകളിൽ തട്ടിപ്പ് കണ്ടെത്തി. സ്വർണം വ്യാജമായിരുന്നു.
ഇതിനിടയിൽ ബാങ്ക് അപ്രൈസറായ സനൽകുമാറിനെ വിളിച്ച് വരുത്തി ബ്രാഞ്ചിനകത്ത് കരുതൽ തടങ്കലിൽ വച്ച് പരിശോധന തുടർന്നു. ഇതിനിടയിൽ തട്ടിപ്പ് നടത്തിയ ഒരാൾ നേരിട്ട് വരികയും അദ്ദേഹത്തെ തടഞ്ഞുവച്ച് പൈസ അടയ്ക്കാൻ പറയുകയും അദ്ദേഹത്തിന്റെ സഹോദരിയും സുഹൃത്തുക്കളും മറ്റും കൊണ്ടുവന്ന പൈസയും സഹോദരിയുടെ പേരിൽ സ്വർണം കൊണ്ടുവന്ന് പണയം വച്ചുമാണ് പണം അടച്ചത്.
വ്യാജഗോൾഡ് കെ.എസ്.എഫ്.ഇ ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട്. തുടർന്ന് രാത്രി പന്ത്രണ്ടോടെ മാനേജർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി കൊടുത്തത്തിനെ തുടർന്നാണ് അപ്രൈസർ സനലിനെ അറസ്റ്റ് ചെയ്തത്. രാത്രി 8ന് മുമ്പായി ഇടപാടുകൾ ക്ളോസ് ചെയ്യുകയും ചെയ്തിരുന്നതായി മാനേജർ പറഞ്ഞു.