photo

 മൂന്നുപേർക്ക് ഗുരുതര പരിക്ക്

കൊട്ടാരക്കര: എം.സി റോഡിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടാരക്കര കലയപുരത്ത് ബൈക്കുകൾ ജീപ്പുമായി കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർത്ഥികൾ മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടാരക്കര ലോവർ കരിക്കത്ത് അമിത വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് ഐ.ടി.ഐ വിദ്യാർത്ഥി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് പരിക്കേറ്റു.

ബുധനാഴ്ച രാത്രി 10.30ഓടെ കലയപുരം പെട്രോൾ പമ്പിന് മുന്നിലായിരുന്നു ആദ്യ അപകടം. പത്തനംതിട്ട കുമ്പഴ പീരുഷ പുരയിടത്തിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് റാഷിദ് (18), കൊല്ലം പെരിനാട് അമ്പഴവയൽ പിറവള്ളി പടിഞ്ഞാറ്റതിൽ അക്ബറിന്റെ മകൻ അൽ ഫഹദ് (17) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്കിലുണ്ടായിരുന്ന അൽഫാസ് (18), കുമ്പഴ വലംചുഴി സ്വദേശി ബിജിത്ത് (17) എന്നിവർക്കാണ് പരിക്കേറ്റത്. മരിച്ച അൽ ഫഹദിന്റെ സഹോദരനാണ് അൽഫാസ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽഫാസിന്റെ തുടയെല്ല് പൊട്ടിയ നിലയിലാണ്.

പത്തനംതിട്ട തൈക്കാവ് ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് നാലുപേരും. ഇന്നലെ പ്ളസ് വൺ പരീക്ഷയെഴുതേണ്ടവരായിരുന്നു അൽഫഹദും ബിജിത്തും റാഷിദും.

അഞ്ചാലുംമൂട് പെരിനാട്ടുള്ള ബന്ധുവീട്ടിൽ പോയശേഷം കുമ്പഴയിലേക്ക് മടങ്ങുകയായിരുന്നു ഇവർ. പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്കിറങ്ങിയ ജീപ്പിൽ അൽ ഫഹദ് ഓടിച്ച ബൈക്കും ബിജിത്ത് ഓടിച്ച ബൈക്കും ഇടിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണ നാലുപേരെയും ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് റാഷിദിന്റെ ജീവൻ രക്ഷിക്കാനായില്ല.

മൂന്നുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ അൽ ഫഹദും മരിച്ചു. മൃതദേഹങ്ങൾ ഇന്നലെ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പത്തനംതിട്ടയിൽ കുലക്കച്ചവടമാണ് അൽ ഫഹദിന്റെ പിതാവ് അക്ബറിന്.

റാഷിദിന് ഒരു മാസം മുമ്പ് പിതാവ് വാങ്ങിക്കൊടുത്ത ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കൊല്ലത്ത് വച്ച് ബൈക്കിന് പൊലീസ് പെറ്റി അടിച്ചിരുന്നുവെന്നും ഇത് അടയ്ക്കാൻ പോകുന്നുവെന്നും പറഞ്ഞാണ് നാലുപേരും വീട്ടിൽ നിന്നിറങ്ങിയത്. ജസീനയാണ് മുഹമ്മദ് റാഷിദിന്റെ മാതാവ്. സൽമാൻ, ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.

ലോവർ കരിക്കത്ത് നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശൂരനാട് അനിൽ ഭവനിൽ അനിൽകുമാറിന്റെ മകൻ മിഥുൻ കുമാറാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പട്ടാഴി കന്നിമേൽതേരി അമ്പിത്തറ വടക്കേക്കര പുത്തൻവീട്ടിൽ സുബിൻ ബാബുവിന് (21) പരിക്കേറ്റു. വൈകിട്ട് 5.15 ഓടെ ലോവർ കരിക്കത്ത് ഹുണ്ടായ് ഷോറൂമിന് സമീപമായിരുന്നു അപകടം. അടൂർ ഭാഗത്ത് നിന്ന് വന്ന കാറാണ് വലതുവശത്തേക്ക് കയറി എതിർദിശയിൽ നിന്നുവന്ന ബൈക്കിൽ ഇടിച്ചത്. ബൈക്ക് ദൂരേക്ക് തെറിച്ച് ഓടയിൽ വീണു. റോഡിൽവീണ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മിഥുൻ മരിച്ചു. സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിറുത്താതെ പോയ കാർ സമീപത്തെ പെട്രോൾ പമ്പിന് സമീപം വച്ച് എൻജിൻ ഓഫായി നിന്നു. ഇവിടെ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലക്കര സ്വദേശിയുടേതാണ് കാർ. ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ വിദ്യാർത്ഥികളായ മിഥുനും സുബിനും പഠനത്തിന്റെ ഭാഗമായി മുത്തൂറ്റ് ടാറ്റാ ഷോറൂമിൽ പരിശീലനം നടത്തുകയായിരുന്നു. ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.