c
കളക്ടർ ബി. അബ്ദുൽ നാസർ, സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ എന്നിവർ ചമക്കടയിലെ കടകളിൽ നേരിട്ടെത്തി വിവരങ്ങൾ തിരക്കുന്നു. പൂഴ്ത്തി വെപ്പും അമിത വിലയും പാടില്ലെന്ന് കളക്ടർ നിർദേശിച്ചു

കൊല്ലം: അവശ്യ സാധനങ്ങൾ പൂഴ്ത്തി വെക്കാനും വൻ തോതിൽ വില ഉയർത്താനും ശ്രമിച്ചാൽ സാധനങ്ങൾ പിടിച്ചെടുക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ വ്യാപാരികളെ നേരിൽ കണ്ട് ഓർമപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണനൊപ്പമാണ് അദ്ദേഹം നഗരത്തിലെ ചാമക്കട മാർക്കറ്റിൽ എത്തിയത്.

ചില്ലറ വിൽപനക്കാർ, മൊത്തക്കച്ചവടക്കാർ എന്നിവരെ നേരിൽ കണ്ട് സംസാരിച്ച ശേഷം ഗോഡൗണിലും പരിശോധന നടത്തി. സാധനങ്ങൾ ഒരു തരത്തിലും പൂഴ്ത്തിവയ്ക്കരുതെന്ന് കളക്ടർ നിർദ്ദേശിച്ചു. പൂഴ്ത്തിവച്ച സാധനങ്ങൾ പിടിച്ചെടുത്ത് പൊതുവിതരണ മേഖല വഴി വിതരണം ചെയ്യും. നിരന്തരമായി വിപണിയിൽ ഇടപെടാൻ ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ് എന്നിവർക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകളും പിന്നീട് നഗരത്തിലെ പ്രധാന വിപണിയായ ചാമക്കടയിൽ എത്തി. വരും ദിവസങ്ങളിലും കളക്ടർ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങുമെന്നാണ് വിവരം.

ഉള്ളിയുടെ വില കുറപ്പിച്ചു

ലോക്ക്ഡൗൺ വന്നതിനു പിന്നാലെ കൊല്ലത്തെ മൊത്ത വിതരണ കേന്ദ്രങ്ങളിൽ സവാളയ്ക്കും ചെറിയ ഉള്ളിക്കും വിലഉയർത്തി. മുമ്പ് സംഭരിച്ച ഉള്ളിക്ക് സാഹചര്യം അനുസരിച്ചു വിലഉയർത്തുകയായിരുന്നു. ഇതറിഞ്ഞു പരിശോധന നടത്തിയ ജില്ലാ സപ്ലൈ ഓഫീസറുടെ സംഘം സവാളയുടെയും ചെറിയ ഉള്ളിയുടെയും വില കുറപ്പിച്ചു. പൂഴ്ത്തി വെപ്പും വിലവർദ്ധനവും നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.