photo
കുളക്കട പുത്തൂർമുക്കിലെ അതിഥി തൊഴിലാളി ക്യാമ്പിൽ റൂറൽ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങളെത്തിക്കുന്നു

കൊട്ടാരക്കര: റൂറൽ ജില്ലയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ പേടിക്കണ്ട. അവർക്ക് താങ്ങായി പൊലീസ് എപ്പോഴുമുണ്ട്. റൂറൽ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ എല്ലാദിവസവും എത്തുന്നത്. പൊതിച്ചോർ വേണ്ട, തങ്ങൾ പാചകം ചെയ്തുകഴിച്ചോളാം എന്ന് തൊഴിലാളികൾ അറിയിച്ചതിനാൽ അവർക്കുള്ള അരിയും പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളുമടക്കം എത്തിച്ച് നൽകുന്നുമുണ്ട്. കുളക്കട പുത്തൂർമുക്കിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് 250 പേരുണ്ട്. ആയൂരിൽ 150 പേരും. മറ്റ് വിവിധ മേഖലകളിലായി ആയിരത്തിലിധം തൊഴിലാളികൾ റൂറൽ ജില്ലയിലുണ്ട്. ഇവരുടെ പട്ടിക നേരത്തേതന്നെ തയ്യാറാക്കിയിരുന്നു.

പ്രതിഷേധങ്ങളുമായി തൊഴിലാളികൾ എത്തും മുമ്പുതന്നെ ക്ഷേമാന്വേഷണവും സഹായവുമായി റൂറൽ പൊലീസ് സജീവമായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുകയും തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ നേരിൽകേട്ട് പരിഹാരമുണ്ടാക്കുന്നതിനുമായാണ് റൂറൽ എസ്.പി നേരിട്ട് ഓരോ കേന്ദ്രങ്ങളിലും എത്തുന്നത്. അതാത് സ്റ്റേഷൻ എസ്.എച്ച്.ഒമാരും തൊഴിലാളി കേന്ദ്രങ്ങളിൽ രാവും പകലും സന്ദർശിക്കുന്നുണ്ട്.