joju

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വയനാട്ടിൽ കുടുങ്ങിയിരിക്കുകയാണ് നടൻ ജോജു ജോർജ്. 19 ദിവസമായി താൻ വയനാട്ടിൽ കുടുങ്ങി കിടക്കുക ആണെന്നും ലോക്ക്ഡൗൺ കഴിയുന്നത് വരെ പുറത്തിറങ്ങാൻ സാധിക്കില്ലെന്നും ജോജു പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജോജു താൻ കുടുങ്ങി കിടക്കുന്ന കാര്യം പറഞ്ഞത്."കഴിഞ്ഞ പത്തൊൻപത് ദിവസമായി ഞാൻ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുർവേദ കേന്ദ്രത്തിൽ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ഡൗൺ ഉണ്ടാകുന്നത്. ഞാൻ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

സർക്കാർ പറയുന്നതുവരെ ലോക്ഡൗൺ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം. ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാൻ വിളിക്കുകയും അവർ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് ചെയ്യേണ്ട ഏറ്റവും വലിയ കാര്യം ഇതാണ്. നമുക്ക് പരിചയമുള്ളവരെയും സ്‌നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. ഈ സമയത്ത് പതറിപ്പോവാതിരിക്കാൻ ഒറ്റക്കെട്ടായി നേരിടണം.

ഈ പത്തൊൻപത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. ഇതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധി പേരുണ്ട്, അങ്ങനെ ഡിപ്രഷനിൽ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കൾ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്‌നേഹത്തോടു കൂടി പെരുമാറാൻ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ പാടില്ല. ഇത് കാലം തീരുമാനിച്ചതാണ്. എല്ലാത്തിനും ഓരോ ഉദ്ദേശമുണ്ട്. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. നമ്മളെല്ലാവരും ഒന്നിച്ച്‌ നിൽക്കേണ്ട സമയം. സർക്കാർ പറയുന്ന തീരുമാനങ്ങൾ കേട്ട് അതനുസരിച്ച്‌ പ്രവർത്തിക്കണം. ഇത് നമുക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാവരും ഒരുമിച്ച്‌ നിൽക്കുക. ഈ സമയവും കടന്നുപോകും"'ജോജു പറഞ്ഞു.