തൃശൂർ: പ്രശസ്ത കമ്പനികളുടെ എം.ഡിയെന്ന് പരിചയപ്പെടുത്തി ജുവലറികളിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ നാണയങ്ങൾ തട്ടിയെടുത്ത കോഴിക്കോട് തിക്കോടി വടക്കേപുരയിൽ വീട്ടിൽ റാഹിൽ (25) പൊലീസിന്റെ പിടിയിലായി.
ഫോണിൽ വിളിച്ച് തന്റെ കമ്പനിയിലെ ജീവനക്കാർക്ക് സമ്മാനമായി കൊടുക്കാനെന്നു പറഞ്ഞാണ് ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് സ്വർണ നാണയങ്ങൾ വീതം ഇയാൾ ഓർഡർ ചെയ്യാറ്. പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിക്കാനും പറയും. നാണയങ്ങളുമായി എത്തുന്ന ജുവലറി ജീവനക്കാരെ ഹോട്ടലിന്റെ ലോബിയിലിരുത്തി, എം.ഡിയുടെ പി.എ ആണെന്ന് സ്വയം പരിചയപ്പെടുത്തും. എം.ഡി റൂമിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിവരാമെന്ന് പറഞ്ഞ് സ്വർണവുമായി മുങ്ങും.
കഴിഞ്ഞ ജനുവരി 29ന് തൃശൂർ പുത്തൻപള്ളിയിലെ ജുവലറിയിൽ നിന്ന് അഞ്ച് സ്വർണ നാണയങ്ങൾ തട്ടിയെടുത്തിരുന്നു. ജീവനക്കാർ നെടുപുഴ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് സിറ്റി ഷാഡോ പൊലീസിന്റെ സഹായത്തോടെ റാഹിലിനെ കുടുക്കിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ നവംബറിൽ അഞ്ച് സ്വർണനാണയങ്ങൾ ഇയാൾ തട്ടിയെടുത്തത് തൃശൂരിലെ പ്രമുഖ ജൂവലറിയിൽ നിന്നായിരുന്നു. ഡിസംബറിൽ ആലപ്പുഴയിലെ പ്രശസ്ത ജൂവലറിയിലും തട്ടിപ്പ് നടത്തി. ജനുവരിയിൽ അങ്കമാലിയിലെ ജൂവലറി ജീവനക്കാരെയും തട്ടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലിൽ നാണയം എത്തിച്ചായിരുന്നു തട്ടിപ്പ്.
സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, നെടുപുഴ സി.ഐ എ.വി. ബിജു, എസ്.ഐ സതീഷ്കുമാർ, ഷാഡോ പൊലീസ് എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, രാജൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് റാഹിലിനെ അറസ്റ്റ് ചെയ്തത്.
വജ്ര മോതിരം, ഐ ഫോൺ...
ജനുവരിയിൽ എറണാകുളത്തെ ജൂവലറിയിൽ വിളിച്ച് പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ എം.ഡിയാണെന്ന് പരിചയപ്പെടുത്തി 'മകൾക്ക് നൽകാൻ" രണ്ട് വജ്ര മോതിരങ്ങൾ ഓർഡർ ചെയ്തു. ബോൾഗാട്ടിയിലെ സ്റ്റാർ ഹോട്ടലിൽ എത്തിയ ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ വിലവരുന്ന മോതിരങ്ങളുമായി മുങ്ങി. അടുത്ത തട്ടിപ്പ് കൊല്ലത്താണ്. മൊബൈൽ ഷോപ്പിൽ വിളിച്ച് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഐ ഫോൺ പ്രോ മാക്സ് ഓർഡർ ചെയ്തു. ത്രീ സ്റ്റാർ ഹോട്ടലിൽ എത്തിയ ജീവനക്കാരെ വെട്ടിച്ച് മൊബൈലുമായി കടന്നു.