തൃശൂർ : നാടക സമിതിക്കാർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ സ്ഥാപിച്ചിരുന്ന ബോർഡിന് വലുപ്പം കൂടിയെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പിഴയടപ്പിച്ച സംഭവം വിവാദമായി. അതേ സമയം നടപടി നിയമപ്രകാരമാണെന്നും 9,600 രൂപ മാത്രമേ പിഴയടക്കേണ്ടി വരൂവെന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഉത്തരവിട്ടു. ജില്ലാ ആർ.ടി.ഒയുടെ ചുതല വഹിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഷാജി മാധവിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസം ചാവക്കാട് ബ്ലാങ്ങാട് നാടകം അവതരിപ്പിക്കാൻ പോകുകയായിരുന്ന ആലുവ അശ്വതി നാടക സമിതിയുടെ വാഹനത്തിനാണ് ചേറ്റുവയിൽ വച്ച് തൃപ്രയാർ സബ് ആർ.ടി.ഒ പിഴയടപ്പിച്ചത്. 24,000 രൂപ പിഴയടയ്ക്കണമെന്നാണ് ഉദ്യോഗസ്ഥ പറഞ്ഞതെന്നാണ് നാടക സമിതിക്കാർ പറയുന്നത്.

വാഹനത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് അളവെടുത്ത ശേഷമാണ് പിഴയടക്കുകയോ, വിശദീകരണം നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ടത്. വാഹന പരിശോധനയ്ക്കിടെ ഇത്തരം നിയമലംഘനം പാടില്ലെന്ന് നാടക സമിതിക്കാരോട് വനിതാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടു. ഇത് ഡ്രൈവർ സമ്മതിക്കുകയും ചെയ്തു.

ഇതിനിടയിൽ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരാൾ ഇവരോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അതിനിടെ 26,000 രൂപയ്ക്ക് അവതരിപ്പിക്കുന്ന നാടകക്കാരിൽ നിന്ന് 24,000 രൂപ പിഴയടപ്പിക്കാൻ എടുത്ത തീരുമാനം നീതികരിക്കാൻ കഴിയില്ലെന്ന് നാടക പ്രവർത്തകർ പറഞ്ഞു. കുഞ്ഞേട്ടന്റെ കുഞ്ഞുലോകം എന്ന നാടകമാണ് അശ്വതി നാടക സമിതി അവതരിപ്പിച്ചത്.


നടപടി നിയമ പ്രകാരം


മോട്ടോർ വാഹന വകുപ്പ് എടുത്ത നടപടി നിയമ പ്രകാരമാണ്. 24,000 രൂപ പിഴയടക്കാൻ പറഞ്ഞുവെന്ന പ്രചരണം ശരിയല്ല. രണ്ട് ഭാഗത്തെ ബോർഡുകളുടെ വലുപ്പം 48,000 സെന്റി മീറ്ററിന് മോട്ടോർ വാഹന വകുപ്പ് നിയമ പ്രകാരം 9,600 രൂപയാണ് അടക്കേണ്ടി വരിക. ഇത് സംബന്ധിച്ച് ഇവരോട് 14 ദിവസത്തിനകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


(ഷാജി മാധവൻ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ തൃശൂർ)