kanjavu

തൃശൂർ: കോടികൾ വിലവരുന്ന ഒരു ലിറ്റർ ഹാഷിഷ് ഓയിലും എട്ട് കിലോയോളം കഞ്ചാവും ഷാഡോ പൊലീസ് പിടികൂടി. മുളങ്കുന്നത്തുകാവ് വരടാട്ടുവളപ്പിൽ വീട്ടിൽ സഞ്ജുണ്ണി (26,സഞ്ജു), പൂങ്കുന്നം കോട്ടാരപാട്ടിൽ വീട്ടിൽ അപ്പു (26,ഗോകുൽ), ഒല്ലൂർ പി.ആർ പടി ഡിക്രൂസ് വീട്ടിൽ ബിജോസ്റ്റ്യൻ (26) എന്നിവരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

പൂങ്കുന്നത്തിനടുത്തുള്ള മൊബൈൽ കട കേന്ദ്രീകരിച്ച് ലഹരി വസ്തു വില്പന നടക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയ്ക്ക് ഫോൺ സന്ദേശം ലഭിച്ചിരുന്നു.

ഗോകുലിനെ ആദ്യം കസ്റ്റഡിയിലെടുത്തു. പൂങ്കുന്നത്ത് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ഒരു ലിറ്റർ ഹാഷിഷ് ഓയിലും 6.780 കിലോ കഞ്ചാവും പിടിച്ചെടുത്തു. തുടർന്ന് മറ്റ് രണ്ട് പ്രതികളും പിടിയിലായി.

കാറിന്റെ രഹസ്യ അറകളിലാണ് ബംഗളൂരുവിൽ നിന്നു മയക്കുമരുന്ന് തൃശൂരിലെത്തിച്ചിരുന്നത്. കാർ കുരിയച്ചിറ യൂണിറ്റ് നഗറിലെ ചിറമ്മേൽ വീട്ടിൽ ജെസ് വിന്റെ (26) വീട്ടിൽ നിന്നു കണ്ടെടുത്തു. രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 1.350 കിലോ കഞ്ചാവും കണ്ടെടുത്തു. ജെസ്‌വിനും പ്രതിയാകും.

മൂന്ന് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലം

കഞ്ചാവും തോക്കും മാരകായുധങ്ങളുമായി പാലക്കാട്ട് അറസ്റ്റിലായ സഞ്ജു ജാമ്യത്തിലിറങ്ങിയതായിരുന്നു. ആലപ്പുഴയിൽ 13 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഗോകുൽ. തൃശൂർ കുരിയച്ചിറയിൽ വയോധികയെ വീട്ടിനുള്ളിൽ ഒളിച്ചിരുന്ന് ആക്രമിച്ച് സ്വർണമാല കവർന്ന കേസിലെ പ്രതിയാണ് ബിജോസ്റ്റ്യൻ. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ എ.എസ്.പി അജിത് കുമാർ, എ.സി.പി വി.കെ. രാജു, സി.ഐ സലീഷ് എൻ. ശങ്കർ, എസ്.ഐമാരായ കെ.സി. ബൈജു, ജോൺസൺ .സി.വി, ഒല്ലൂർ സി.ഐ ബെന്നി ജേക്കബ് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.