തൃശൂർ: ഉപയോഗിക്കാത്ത കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ. തുരുമ്പെടുത്തും ശരിയായ രീതിയിൽ ഉപയോഗിക്കാതെയും കിടക്കുന്ന കാർഷിക യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്താനാണ് സ്‌ക്വാഡ്. വെള്ളാനിക്കര കേരള കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ കേരളത്തിലെ കാർഷിക സേവന കേന്ദ്രങ്ങളും കർമ്മ സേനകളും എന്ന വിഷയത്തിൽ ഏകദിന സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷികരംഗത്ത് യന്ത്രവത്കരണം വഴി വളരെ പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിച്ചു വരുമ്പോഴും നിരവധി കൊയ്ത്ത് യന്ത്രങ്ങൾ വിവിധ കൃഷിഭവനുകൾക്കു കീഴെ ഉപയോഗശൂന്യമായി കിടക്കുന്നു. കൃഷിച്ചെലവ് വർദ്ധിക്കുന്നതിന് കാരണം യന്ത്രങ്ങളുടെ അഭാവമാണ്. തെങ്ങുകയറ്റ യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കാനാകുന്നില്ല. യന്ത്രങ്ങൾ പരിശീലിപ്പിക്കാൻ കർമ്മസേനകൾക്ക് രൂപം നൽകണം. യന്ത്രങ്ങൾ കർഷകർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ പരിഹാരം കണ്ടെത്തുകയാണ് യന്ത്രവത്കരണമിഷന്റെ പ്രധാന പ്രവർത്തന ലക്ഷ്യം. എത്ര യന്ത്രങ്ങൾ കാര്യക്ഷമമാണ്, എത്രയെണ്ണം പ്രവർത്തനരഹിതമാണ്, ഓരോ പഞ്ചായത്തിലും എത്ര യന്ത്രങ്ങളുണ്ട്, ഇതിൽ ഏതൊക്കെ കൃഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയും എന്നതിന്റെ കൃത്യമായ കണക്ക് വേണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബു അദ്ധ്യക്ഷനായി. ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് ഫാർമർ 2020 ജേതാവായ ഉണ്ണിക്കൃഷ്ണനെ മന്ത്രി ആദരിച്ചു. കാർഷിക യന്ത്രവൽക്കരണ മിഷൻ സി.ഇ.ഒ ഡോ. യു. ജയ് കുമാരൻ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. ഡി. ഗിരിജ, ജോയിന്റ് ഡയറക്ടർ ഡോ. സ്വർണ്ണവി, ഗവേഷണവിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവി, ഗവേഷണകേന്ദ്രം മേധാവി ഡോ. എ. ലത, പ്രിൻസിപ്പൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ പങ്കെടുത്തു.