തൃശൂർ : കോവിഡ്19 വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകി ആരോഗ്യ വകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളിൽ പരാമർശം നടത്തിയ ഡോ. ഷിനു ശ്യാമളനും മാർച്ച് ഒമ്പതിന് പ്രത്യേക പരിപാടി സംപ്രേഷണം ചെയ്ത ചാനലിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ഇതുസംബന്ധിച്ച് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.

സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം


ഡോ. ഷിനു ശ്യാമളന്റെ ചികിത്സ തേടിയെത്തിയ ആൾ ജനുവരി 31 നാണ് തൃശൂരിലെത്തിയത്. ഇതുപ്രകാരം കോവിഡ്19 വൈറസ് ബാധയുടെ ഇൻക്യുബേഷൻ കാലാവധി ഫെബ്രുവരി 14ന് അവസാനിക്കും. എന്നാൽ, കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് 28 ദിവസം ആണ് നിർബന്ധിത മാറ്റിനിറുത്തൽ (ക്വാറന്റൈൻ) കാലാവധി. ഇദ്ദേഹത്തിന്റെ കാര്യത്തിൽ ആ കാലാവധിയും കഴിഞ്ഞിട്ട് വീണ്ടും 10 ദിവസം പിന്നിട്ടു. പനി ഏതൊരു രോഗത്തിന്റെയും ലക്ഷണം മാത്രമാണ്. ഇത് തിരിച്ചറിയേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. എന്നാൽ ഡോ. ഷിനു ശ്യാമളൻ സംഭവത്തിൽ ജാഗ്രത കാണിച്ചില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി.
പനിയായി വന്നയാൾ തിരിച്ച് വിദേശത്ത് എത്തി അവിടെ 14 ദിവസത്തേക്ക് ചികിത്സയിലാണെന്ന് പറയുന്നത് ഡോ. ഷിനു ശ്യാമളന് നിലവിൽ കോവിഡ് 19 നിയന്ത്രണത്തിന് ഓരോ രാജ്യങ്ങളും എടുത്തുവരുന്ന നടപടികൾ അറിയാത്തതുകൊണ്ടാണ്. ഖത്തറിൽ ഇപ്പോൾ പുറത്തുനിന്നുവരുന്ന എല്ലാവർക്കും 14 ദിവസം നിർബന്ധിത ക്വാറന്റൈൻ ഉറപ്പാക്കുന്നുണ്ട്. അല്ലാതെ കോവിഡ്19 ആയതുകൊണ്ടല്ല. ഡോ. ഷിനു ശ്യാമളൻ അറിയിച്ചതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അന്വേഷിച്ച് ചികിത്സ തേടിയ ആളെ കണ്ടെത്തി. ഈ വിവരം ഷിനുവിനെയും അറിയിച്ചിരുന്നു. യാഥാർത്ഥ്യം ഇതായിരിക്കെ ഡോ. ഷിനു ശ്യാമളൻ പറഞ്ഞ തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ചാനലിലെ അവതാരകനും ഷിനു ശ്യാമളൻ നേരിട്ടും ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും കുറിച്ച് പൊതുജനമദ്ധ്യത്തിൽ അവമതിപ്പുണ്ടാക്കിയ പ്രസ്താവനകൾ നടത്തിയതായി ഡി.എം.ഒ റിപ്പോർട്ടിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി...