ഗുരുവായൂർ: ഗുരുവായൂരപ്പൻ നാളെ രാത്രി പള്ളിയുറങ്ങുക ശ്രീകോവിലിന് പുറത്ത്. വർഷത്തിൽ പള്ളിവേട്ട ദിനത്തിൽ മാത്രമാണ് ഗുരുവായൂരപ്പൻ ശ്രീകോവിലിന് പുറത്ത് പള്ളിയുറങ്ങുക. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഗുരുവായൂരപ്പൻ ക്ഷേത്രമുഖ മണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ വെള്ളിക്കട്ടിലിൽ വിരിച്ച പട്ടുകിടക്കയിലാണ് പള്ളിയുറങ്ങുക. വെള്ളിക്കട്ടിലിന് ചുറ്റും മുളയറയിൽ ധാന്യങ്ങൾ മുളപ്പിച്ചത് നിരത്തിവയ്ക്കും. ക്ഷേത്രം അടിയന്തരക്കാരായ പത്തുകാർ വാരിയർമാർ കാവലാളുകളായി കിടക്കും. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ദേവന് ഉറക്കത്തിൽ തടസമില്ലാതിരിക്കാൻ നാളെ രാത്രി ക്ഷേത്രത്തിലെ നാഴികമണി അടിക്കില്ല.
വർഷത്തിൽ ഒരു ദിവസം മാത്രമാണ് ക്ഷേത്രത്തിൽ നാഴികമണി അടിക്കാതിരിക്കുക. മുളയറയിലെ കാടിന്റെ തണുത്ത കാറ്റിന്റെ ശീൽക്കാരമൊഴിച്ചാൽ തികച്ചും നിശ്ശബ്ദതയിലാകും ക്ഷേത്രപരിസരം. ആറാട്ട് ദിനമായ ഞായറാഴ്ച്ച പ്രഭാതത്തിൽ പശുക്കിടാവിന്റെ കരച്ചിൽ കേട്ടാണ് ഗുരുവായൂരപ്പൻ ഉണരുക. തുടർന്ന് അഭിഷേകം, മലർ നിവേദ്യം എന്നിവ അവിടെ വെച്ചുതന്നെ നടക്കും. പൂജകൾക്ക് ശേഷമാണ് ഗുരുവായൂരപ്പനെ ശ്രീലകത്തേക്ക് എഴുന്നള്ളിക്കുക. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതനായ ഗുരുവായൂരപ്പൻ ആറാട്ട് ദിവസം രാവിലെ നേരം വൈകി മാത്രമേകം ഉണരൂ. ഞായറാഴ്ച്ച രാവിലെ 9ന് ശേഷമേ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനത്തിന് അനുവദിക്കുകയുള്ളൂ. ചോറൂൺ, തുലാഭാരം വഴിപാടുകളും വിവാഹവും ഞായറാഴ്ച്ച രാവിലെ 9 ന് ശേഷമേ നടത്താനാകൂ.