gvr-ulsavabali
ഉത്സവബലി ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിന് മുന്നിലെ വലിയ ബലികല്ലിൽ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ബലി തൂവുന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ ഏറ്റവും പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി ഇന്നലെ നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമാണ് താന്ത്രിക മന്ത്രധ്വനികളോടെ ഉത്സവബലി നടന്നത്.

ഗുരുവായൂരപ്പന്റെ ഭൂതഗണങ്ങളെ മുഴുവൻ പാണികൊട്ടി മന്ത്രപുരസരം ആവാഹിച്ച് വരുത്തി ബലികൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ഉത്സവബലി. മുപ്പത്തിമുക്കോടി ദേവന്മാരും ഭഗവത് ദർശനത്തിന് ഉത്സവബലി സമയത്ത് എത്തുമെന്നാണ് സങ്കൽപ്പം. ഗുരുവായൂരപ്പനെ സാക്ഷി നിറുത്തിയായിരുന്നു ബലിതൂവൽ ചടങ്ങ്. നാലമ്പലത്തിനകത്ത് തെക്കേമുറ്റത്ത് ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തിയ ശേഷം സപ്തമാതൃക്കൾക്ക് ബലി തൂവി. തുടർന്ന് ബലിവട്ടത്തിലെ ബലിപീഠങ്ങളിൽ നിവേദ്യം പൂജിച്ചു.

കൊടിമരത്തിൽ സാന്നിദ്ധ്യമുള്ള ഗരുഡസ്വരൂപിയായ വൈനതേയനും, വലിയ ബലിക്കല്ലിൽ സാന്നിദ്ധ്യമുള്ള പന്ത്രണ്ട് ദേവതകൾക്കുള്ള പൂജകളും നടത്തി. ഈ പൂജയ്ക്ക് മാത്രമായി ഒരു മണിക്കൂറിലധികം സമയം എടുത്തു. ക്ഷേത്രപാലകനുള്ള പൂജയോടെയായിരുന്നു ഉത്സവബലി സമാപിച്ചത്. ആനപ്പുറത്ത് എഴുന്നള്ളിയ ഗുരുവായൂരപ്പനെ സാക്ഷി നിറുത്തിയായിരുന്നു ഉത്സവബലി ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട ചടങ്ങുകൾ നടക്കും.