കോടാലി: ചുമരിൽ സംശയാസ്പദമായ വിധം അടയാളം കണ്ടെത്തിയ വീട്ടിലെ ഗൃഹനാഥയെ പട്ടാപ്പകൽ ആക്രമിച്ച് കീഴ്‌പെടുത്തി കൈയ്യിൽ കിടന്നിരുന്ന വള മോഷ്ടാക്കൾ കവർന്നു. മാങ്കുറ്റിപ്പാടം മാമ്പിലായിൽ സുധാകരന്റെ ഭാര്യ ഷീലയുടെ വളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവമെന്ന് വീട്ടുകാർ പറഞ്ഞു. വീടിന് സമീപത്തെ മോട്ടോർ ഷെഡിലെ ചവർ അടിച്ചുവാരുന്നതിനിടെ വീട്ടമ്മയെ മോഷ്ടാവ് ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. ബല പ്രയോഗത്തിലൂടെ വീട്ടമ്മയുടെ ഇടതുകൈയിലെ ഒരു പവനോളം വരുന്ന വള കവർന്നെടുത്തു. മോതിരം ഊരാൻ മോഷ്ടാക്കൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ദിവസങ്ങൾക്ക് മുൻപ് ഇതേ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും മോഷ്ടാക്കൾ പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ വീടിന്റെ പിൻവാതിൽ തുറന്ന് പുറത്തിറങ്ങിയ ഷീലയെ ആരോ പിറകിൽ നിന്ന് കഴുത്തിലും മുടിയിലും പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം ഷീലയുടെ കൈയിൽ കിട്ടിയെങ്കിലും ബാക്കി ഭാഗം നഷ്ടപ്പെട്ടു. മാല പൊട്ടിച്ചെടുക്കാൻ സാധിച്ചെങ്കിലും നാട്ടുകാരോടൊപ്പം പറമ്പിൽ നടത്തിയ തിരച്ചിലിനൊടുവിൽ നഷ്ടപ്പെട്ട ഭാഗം തിരിച്ചുകിട്ടി. പിറ്റേന്നാണ് വീടിന്റെ ചുമരിൽ അടയാളപ്പെടുത്തിയത്.

ഇതേത്തുടർന്ന് വീടിനുപുറത്ത് സി.സി.ടി.വി സ്ഥാപിച്ചു. എന്നാൽ രണ്ടാം തവണ മാല കവർന്നത് വീടിന് അൽപം അകലെയായിരുന്നു. മരങ്ങളുടെ മറയുള്ളതിനാൽ പ്രതികളുടെ ചിത്രം കാമറയിൽ പതിഞ്ഞിരുന്നില്ല. പഞ്ഞിയിൽ മയക്കുമരുന്ന് പുരട്ടി വായും മൂക്കും അടച്ചുപിടിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒച്ചവച്ചതിനാൽ മകൻ രാഹുൽ ഓടിയെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. മോട്ടോർഷെഡിന്റെ പിറകിൽ മോഷ്ടാവിന്റേതെന്നു കരുതുന്ന കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്.

മാല മോഷ്ടിക്കാൻ വന്നയാൾ തന്നെയാണ് വള മോഷ്ടിച്ചതെന്നും അയാളെ ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും ഇനി കണ്ടാൽ തിരിച്ചറിയാനാകുമെന്നും ഷീല പറഞ്ഞു. ആക്രമണത്തിനിടെ ബോധം നഷ്ടപ്പെട്ട ഷീലയെ കോടാലി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഈ സംഭവം പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. വീട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി: ടി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.