തൃശൂർ: പൊതുയിടങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കാനായി ജില്ലയുടെ പരിധിയിൽ വരുന്ന മുഴുവൻ ഓഡിറ്റോറിയങ്ങൾ, കല്ല്യാണമണ്ഡപങ്ങൾ, കൺവെൻഷൻ സെന്ററുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയിൽ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു.

ഈ നിയന്ത്രണം ലംഘിച്ച് നിശ്ചിത അമ്പതിൽ കൂടുതൽ പേർ ഒരുമിച്ച് കൂടുന്ന പക്ഷം യുക്തമെന്ന് തോന്നുന്ന വിധം ആൾക്കൂട്ടത്തെ പിരിച്ചു വിടുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സിറ്റി, റൂറൽ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിമാർ ആവശ്യപ്പെടുന്ന പക്ഷം സ്ഥാപനങ്ങളിലെ വൈദ്യുതി കണക്‌ഷനും ജലവിതരണവും വിച്ഛേദിക്കാൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് ലിമിറ്റഡ്, സൂപ്രണ്ടിംഗ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി, പി.എച്ച് സർക്കിൾ എന്നിവർക്ക് നിർദ്ദേശം നൽകി.

നിർദ്ദേശം ലംഘിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കോ ജില്ലാ മെഡിക്കൽ ഓഫീസർക്കോ ബോദ്ധ്യപ്പെടുന്ന പക്ഷം ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തന ലൈസൻസ് റദ്ദ് ചെയ്യുന്നതിനും അവ പൂട്ടി സീൽ വയ്ക്കാനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. വിവിധ ആരാധനാലയങ്ങളിലെ ഉത്സവം, പെരുന്നാളുകൾ എന്നിവയോടനുബന്ധിച്ചുളള വിശ്വാസപരമായ ആചാര ചടങ്ങുകൾ നടത്തുന്നതിനാവശ്യമായ വ്യക്തികളെ മാത്രം ഉൾപ്പെടുത്തി അവ നടത്തണം. ഘോഷയാത്രകൾ, കൂട്ടപ്രാർത്ഥനകൾ, മരണാനന്തര ചടങ്ങുകൾ മുതലായവയിലും ഇതേ നടപടിക്രമം പാലിക്കണം. അത്യാവശ്യത്തിലധികം ആൾക്കാർ പങ്കെടുക്കുന്നു എന്നു തോന്നിയാൽ അവരെ പിരിച്ചുവിടാൻ പൊലീസ്, ആരോഗ്യ വകുപ്പുകൾക്ക് അതത് പ്രദേശത്തെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ നിർദ്ദേശപ്രകാരം നടപടി സ്വീകരിക്കാം. ജില്ലയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് അവരവരുടെ മാതൃഭാഷയിൽ ബോധവത്കരണ സന്ദേശം വാട്‌സ് ആപ് ഗ്രൂപ്പുകൾ വഴിയും മറ്റും ഉചിതമായ മാർഗ്ഗങ്ങളിലും നൽകാൻ ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തി.

ലംഘിച്ചാൽ ശിക്ഷാ നടപടി

ഉത്തരവിന് മാർച്ച് 31 വരെ പ്രാബല്യമുണ്ടാകും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങളിലേതിന് പുറമേ ദുരന്ത നിവാരണ നിയമത്തിലെ സെക്‌ഷൻ 51, 56 എന്നീ വകുപ്പുകൾ പ്രകാരം കൂടി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.