ഗുരുവായൂർ: ക്ഷേത്ര പരിസരത്തെ അഗതികൾക്കെല്ലാം സുരക്ഷ ഉറപ്പാക്കാൻ സർക്കാരും നഗരസഭയും ദേവസ്വവും കൈകോർക്കും. ബുധനാഴ്ച 43 പേരെ നഗരസഭയുടെ അഗതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് പുറമെ 40പേർ കൂടി ക്ഷേത്ര പരിസരത്തുണ്ടെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ കണക്ക്. ഇവരെ കൂടി സംരക്ഷിക്കാനാണ് പദ്ധതി. ഇതിനിടെ ചൊവ്വാഴ്ച രാത്രി അഗതിമന്ദിരത്തിലെത്തിയ പലരും തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം വീടുകളിലേക്കോ ബന്ധു വീടുകളിലേക്കോ പോകാൻ കഴിയുന്നവർക്ക് അതിനുള്ള സൗകര്യം നൽകുമെന്ന് അധികൃതർ പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൻ എം. രതി, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് എം.ബി. ഗിരീഷ്, എ.സി.പി ബിജു ഭാസ്‌കർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.വി. വിവിധ്, ഷൈലജ ദേവൻ, കൗൺസിലർ സുരേഷ് വാര്യർ, സെക്രട്ടറി എ.എസ്. ശ്രീകാന്ത് എന്നിവർ പങ്കെടുത്ത യോഗം ബുധനാഴ്ച അഗതി മന്ദിരത്തിൽ ചേർന്നു. പുതുതായി എത്തിയവർക്ക് കൗൺസലിംഗ് നൽകി. രക്ത സാമ്പിളുകളും ശേഖരിച്ചു. കൂടുതൽ പേരെത്തിയാൽ അവരെ സംരക്ഷിക്കാൻ ദേവസ്വവും സാമൂഹിക നീതി വകുപ്പും സഹകരിക്കും.