തൃശൂർ : അങ്കണവാടികളിൽ അവധി നൽകിയതിനെ തുടർന്ന് കുട്ടികൾ അങ്കണവാടികളിൽ എത്തിയില്ലെങ്കിലും അവർക്ക് വേണ്ട പോഷകാഹാരങ്ങളും ഭക്ഷണ പദാർത്ഥങ്ങളും വീടുകളിൽ എത്തിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷണം അവരുടെ വീടുകളിലേക്ക് എത്തിച്ചു നൽകിത്തുടങ്ങിയത്. അങ്കണവാടി ടീച്ചർമാരും ഹെൽപ്പർമാരും ഏറെ ആവേശത്തോടെയാണ് ഇത് നിർവ്വഹിക്കുന്നത്. ഓരോ കുട്ടിക്കും ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ നിശ്ചിത അളവിൽ അവരുടെ വീടുകളിൽ എത്തിച്ച് കൊടുക്കുകയാണ് ഇവർ. ചെറുപയർ, ഗോതമ്പ്, കപ്പലണ്ടി, ശർക്കര, അവിൽ, അമൃതപ്പൊടി, അരി തുടങ്ങിയവയാണ് വീടുകളിൽ എത്തിക്കുന്നത്. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്ക് അമൃതംപൊടിയും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള പോഷകാഹാരങ്ങളും അങ്കണവാടിയിൽ നിന്ന് വീടുകളിലേക്ക് എത്തിച്ച് നൽകുന്നുണ്ട്.