തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 3366 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. വീടുകളിൽ 3336 പേരും ആശുപത്രികളിൽ 30 പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഏഴു പേരെ ഡിസ്ചാർജ്ജ് ചെയ്തു. 20 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 356 സാമ്പിളുകളാണ് ഇതു വരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 316 എണ്ണത്തിന്റെ ഫലം വന്നു. 40 പേരുടെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. ഒടുവിൽ ലഭിച്ച 36 പരിശോധനാ ഫലവും നെഗറ്റീവാണ്. റെയിൽവേ സ്റ്റേഷനുകളടക്കമുളള ഹെൽപ്പ് ഡെസ്‌കുകളിൽ ആളുകളെ സ്‌ക്രീൻ ചെയ്തതിനെ തുടർന്ന് 26 പേരെ ആശുപത്രികളിലേക്ക് പരിശോധനയ്ക്ക് അയച്ചു.

106 പേരെ വീടുകളിലേക്കും നിരീക്ഷണത്തിന് അയച്ചു. വാർഡ് തലത്തിൽ ജനമൈത്രി പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം ഗൃഹസന്ദർശനം തുടരുകയാണ്. ഇന്നലെ 2516 വീടുകളിൽ ഇപ്രകാരം സന്ദർശനം നടത്തി. നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളവർ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നാണ് സംഘം പരിശോധിക്കുക.

ബോധവത്കരണ പ്രവർത്തനങ്ങളും ഭവനസന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി സ്റ്റാൻഡ്, ശക്തൻ ബസ് സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ് എന്നിവിടങ്ങളിൽ വളണ്ടിയർമാർ ലഘുലേഖകൾ വിതരണം ചെയ്തു. ഗവ. സ്‌കൂൾ ഒഫ് നഴ്‌സിംഗ്, ഗവ. നഴ്‌സിംഗ് കോളേജ്, ഡി.ടി.പി.സി, പ്രളയാനന്തര സന്നദ്ധ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ലഘുലേഖകൾ നൽകിയത്.
ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി സാനിറ്റൈസർ കിയോസ്‌കുകൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു. പൊതുകേന്ദ്രങ്ങളിൽ കൈ കഴുകുന്നതിനുളള സൗകര്യം വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ലഘുലേഖകൾ വിതരണം ചെയ്തു. ടിക്കറ്റ് കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നവർ ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.