തൃശൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാസ്‌ക് നിർമ്മിച്ച് വിയ്യൂർ സെൻട്രൽ ജയിൽ മാതൃക കാണിച്ചതിന് പുറമെ ഫ്രീഡം ഹാൻഡ് സാനിറ്റൈസറുമായി അതീവ സുരക്ഷാ ജയിലും രംഗത്ത്. സെൻട്രൽ ജയിലിലെ അന്തേവാസികൾ യുദ്ധകാലാടിസ്ഥാനത്തിൽ ദിനംപ്രതി ആയിരത്തോളം പുനരുപയോഗിക്കുന്ന മാസ്‌കുകളാണ് നിർമ്മിച്ചു വിതരണം നടത്തുന്നത്. ഇതിന് പുറമെയാണ് അതീവ സുരക്ഷാ ജയിൽ അന്തേവാസികൾ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഫ്രീഡം സാനിറ്റൈസർ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്. 20 ലിറ്റർ ഐസോ പ്രൊപൈൽ ആൽക്കഹോളിൽ (സ്പിരിറ്റ് ) നിന്നും ഏതാണ്ട് അത്ര തന്നെ വരുന്ന സാനിറ്റൈസറാണ് അതീവ സുരക്ഷാ ജയിലിൽ നിർമ്മിച്ചത്. ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറിൻ, കറ്റാർവാഴ ജെൽ എന്നിവ നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്താണ് സാനിറ്റൈസർ നിർമ്മിച്ചത്. 200 എംഎൽ, 100 എംഎൽ ബോട്ടിലുകളായാണ് സാനിറ്റൈസർ വിറ്റത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും ആവശ്യക്കാർ ഏറെയാണ്. നിർമ്മിച്ച സാനിറ്റൈസറുകൾ അന്നുതന്നെ വിറ്റുതീരുന്നുണ്ട്. സാനിറ്റൈസർ നിർമ്മിക്കാൻ വീണ്ടും നൂറ് ലിറ്റർ സ്പിരിറ്റിനായി കാത്തിരിക്കുകയാണ് ജയിൽ വകുപ്പ്. ഹാൻഡ് സാനിറ്റൈസറുകൾ ഫ്രീഡം ഔട്ട്‌ലെറ്റിലൂടെയും വിതരണം ചെയ്യും. സാധാരണക്കാർക്കും വാങ്ങാവുന്ന രീതിയിൽ കുറഞ്ഞ വിലയ്ക്കാണ് സാനിറ്റൈസറുകൾ നൽകുന്നത്.