തൃശൂർ: പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3698 പേർ. വീടുകളിൽ 3669 പേരും ആശുപത്രികളിൽ 29 പേരും നിരീക്ഷണത്തിലുണ്ട്. വെളളിയാഴ്ച ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പത്ത് പേരെ ഡിസ്ചാർജ്ജ് ചെയ്തു. 21 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 377 സാമ്പിളുകളാണ് ഇതു വരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 349 എണ്ണത്തിന്റെ ഫലം വന്നു. 28 പേരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട്. ഒടുവിൽ ലഭിച്ച 33 പരിശോധന ഫലവും നെഗറ്റീവാണ്.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള കൗൺസലിംഗ് തുടരുന്നുണ്ട്. 113 പേർക്ക് ഫോണിലൂടെ കൗൺസലിംഗ് നൽകി. നാട്ടുകാർ ഒറ്റപ്പെടുത്തുന്ന എന്ന പരാതി ചിലർ ഉന്നയിച്ചു. സമൂഹത്തിനു വേണ്ടിയാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നതെന്നും ഒറ്റപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.


വ്യാജവാർത്ത: 30 പേർ അറസ്റ്റിൽ

വ്യാജവാർത്ത പ്രചരിപ്പിച്ചത് ഉൾപ്പെടെയുളള 25 കേസുകളിലായി 30 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരണവീടുകളിൽ സന്ദർശനം നടത്തുന്നവരുടെ എണ്ണം കുറയ്ക്കാൻ ജനപ്രതിനിധികളുടെ സഹകരണത്തോടെ പ്രാദേശികമായി ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്‌ക്രീനിങ്ങനെ തുടർന്ന് വീടുകളിൽ കഴിയണമെന്ന നിർദ്ദേശത്തോടെ ജില്ലയിലെ പത്ത് പേരെ അവരവരുടെ വീടുകളിൽ എത്തിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടത്തുന്ന ഗൃഹ സന്ദർശനം തുടരുകയാണ്. സ്വയരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുത്താംമ്പുളളി ഭാഗത്തെ നെയ്ത്ത്ശാലകളിൽ ചിലത് അടച്ചിടാൻ തീരുമാനമെടുത്തിട്ടുണ്ട്.