തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6,​815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ വിട്ടു. ജില്ലാ കൺട്രോൾ സെല്ലിൽ കൊവിഡുമായി 622 അന്വേഷണം വന്നു. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതിനെക്കുറിച്ചുളള പരാതികളാണ് ഇവയിൽ ഏറെയും. പരിശീലനം ലഭിച്ച സൈക്കോസോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിംഗ് തുടരുകയാണ്.

നിരീക്ഷണത്തിൽ കഴിയുന്നവരെ രോഗബാധിതരായി ചിത്രീകരിക്കുന്നതിലെ പരാതി ചിലർ പരാതിപ്പെട്ടു. രോഗത്തിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് ഗ്രാമതലത്തിൽ വിപുല പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ, ജനമൈത്രി പൊലീസ്, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം നിരീക്ഷണത്തിലുളളവരുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകി വരികയാണെന്ന് അധികൃതർ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലെയും പൊതുകേന്ദ്രങ്ങളിലെയും ഹെൽപ്പ് ഡെസ്‌കുകൾ യാത്രക്കാരെ പരിശോധിച്ച് തുടർനിർദ്ദേശം നൽകുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് താമസസൗകര്യമുൾപ്പെടെയുളള ക്രമീകരണം ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

10 സാമ്പിളുകൾ

ഫലം നെഗറ്റീവ് 5 സാമ്പിൾ

പരിശോധനയ്ക്ക് അയച്ച 387 സാമ്പിൾ

ഫലം ലഭിച്ചത് 354 എണ്ണം
ലഭിക്കാനുള്ളത് 33 പേരുടെ