തൃശൂർ: ജില്ലയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശയാത്ര കഴിഞ്ഞ് വന്ന ഒരാൾക്കാണ് രോഗം . വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും അവരുടെ യാത്രാ വിവരങ്ങൾ കൺട്രോൾ റൂമിലോ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ഫോൺ മുഖേന അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 9,569 ആയി. വീടുകളിൽ 9,525 പേരും ആശുപത്രികളിൽ 44 പേരുമാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരെ വിട്ടു. 10 സാമ്പിളുകൾ കൂടി തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചു. ആറ് സാമ്പിളുകളുടെ ഫലം ലഭിച്ചതിൽ ഒരെണ്ണം പോസിറ്റീവും അഞ്ച് എണ്ണം നെഗറ്റീവുമാണ്. പരിശോധനയ്ക്ക് അയച്ച 429 സാമ്പിളുകളിൽ 400 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 29 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കാനുളളത്.

ജില്ലാ കൺട്രോൾ സെല്ലിലേക്ക് 773 അന്വേഷണം ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴിയുള്ള കൗൺസലിംഗ് തുടരുകയാണ്. റെയിൽവേ സ്‌റ്റേഷനുകളിലെയും പൊതുകേന്ദ്രങ്ങളിലെയും ഹെൽപ്പ് ഡെസ്‌കുകളും ബോധവത്കരണ പ്രവർത്തനങ്ങളും തുടർന്നു വരുന്നു. നിരീക്ഷണ സംവിധാനം പഴുതുകളില്ലാതെ കർശനമാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ സ്‌ക്വാഡ് പ്രവർത്തനം തുടരുന്നുണ്ട്.