കയ്പമംഗലം: ഒപ്പമുണ്ട് പൊലീസ് എന്ന പദ്ധതിയുടെ ഭാഗമായി കയ്പമംഗലത്ത് നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലിരിക്കേണ്ടി വരുമ്പോൾ കുടുംബത്തെ പോറ്റാൻ കഴിയാത്ത നിർദ്ധനർക്കാണ് ഭക്ഷ്യധാന്യകിറ്റ് നൽകുന്നത്.
വലപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സി.പി മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയുടെ തീരദേശ മേഖലയിലുള്ള 5,000 കുടുംബങ്ങളിലേക്കാണ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യക്കിറ്റ് എത്തിക്കുക. അഞ്ച് കിലോ അരി, പഞ്ചസാര, പരിപ്പ്, പയർ, കടല, തേയില, മുളക്, ഹാൻഡ് വാഷ് എന്നിവയടങ്ങുന്ന 14 കൂട്ടം സാധനങ്ങളാണ് ഭക്ഷ്യധാന്യ കിറ്റിലുള്ളത്. ലോക്ക് ഡൗണിന്റെ ഭാഗമായി ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം നൽകുക എന്നതാണ് ജനമൈത്രി പൊലീസ് ലക്ഷ്യമിടുന്നതെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ പറഞ്ഞു.
കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്തെ നിർദ്ധനർക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകി പദ്ധതിയുടെ ഉദ്ഘാടനം ഡി.ഐ.ജി നിർവ്വഹിച്ചു. സി.പി സാലിഹിന്റെ സഹകരണത്തോടെ ജനമൈത്രി പൊലീസ് നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടും ഡി.ഐ.ജി സന്ദർശിച്ചു. റൂറൽ എസ്.പി. കെ.പി വിജയകുമാരൻ, ഡിവൈ.എസ്.പി ഫേമസ് വർഗീസ്, കയ്പമംഗലം എസ്.ഐ ജയേഷ് ബാലൻ എന്നിവരും ഡി.ഐ.ജിയോടൊപ്പം ഉണ്ടായിരുന്നു.