തൃശൂർ: കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച അടച്ചിടൽ നടപടികളുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ സമൂഹ അടുക്കളകൾ. നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും സമൂഹ അടുക്കളകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനവും കുടുംബശ്രീയും ചേർന്നാണ് സമൂഹ അടുക്കള സംഘടിപ്പിക്കുന്നത്. നഗരസഭകളിൽ അതിവേഗം സമൂഹ അടുക്കളയുടെ സേവനം ലഭ്യമാക്കാനാണ് നഗരസഭകളും കുടുംബശ്രീയും ശ്രമിക്കുന്നത്.

വിവിധ പ്രദേശങ്ങളിൽ നിന്നായി തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവരും സ്വന്തമായി പാചകം ചെയ്യാത്തവരും കൂടുതലായി താമസിക്കുന്നതിനാലാണ് നഗരസഭകളിൽ അടിയന്തര പ്രാധാന്യത്തോടെ അടുക്കള സജ്ജമാക്കുന്നത്. ഇടത്തരക്കാർ, ഫ്‌ളാറ്റുകളിലെ താമസക്കാർ എന്നിവർക്ക് ഉൾപ്പെടെ അടുക്കളയുടെ പ്രയോജനം ലഭിക്കും. ആവശ്യക്കാരെ മൂന്ന് തട്ടുകളായി തിരിച്ചാണ് ഭക്ഷണത്തിന്റെ വിതരണം. തീർത്തും പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുമെങ്കിലും ഇടത്തരക്കാർ, ഉയർന്ന വരുമാനക്കാർ എന്നിവരിൽ നിന്ന് ഉച്ചഭക്ഷണത്തിന് 20 രൂപ വീതം ഒരു ഭക്ഷണപൊതിക്ക് ഈടാക്കും. വീടുകളിലെത്തിച്ച് നൽകുന്നതിന് 5 രൂപ അധികമായും ഈടാക്കും. രാവിലെയും വൈകീട്ടുമുളള ഭക്ഷണത്തിന് സാധാരണ നിരക്ക് ഈടാക്കും. ഭക്ഷണ വിതരണത്തിന് വാർഡ് അടിസ്ഥാനത്തിൽ സന്നദ്ധസേവകരെ ഉൾപ്പെടുത്തി വിതരണ ശൃംഖല ഉണ്ടാക്കും. ഇതിനായി 10 പേരെ വീതം ഓരോ വാർഡിൽ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്