തൃപ്രയാർ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തീരദേശ മേഖലയിൽ വാഹനങ്ങളിൽ അനാവശ്യ സഞ്ചാരം നടത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടി ആരംഭിച്ചു. ഡി.ഐ.ജി എസ്. സുരേന്ദ്രൻ തൃപ്രയാറിലെത്തി നേരിട്ട് വാഹനപരിശോധനയ്ക്ക് നേതൃത്വം നൽകി. ഇന്നലെ ഉച്ചയോടെ തൃപ്രയാറിലെത്തിയ ഡി.ഐ.ജിക്കൊപ്പം റൂറൽ എസ്.പി കെ.പി വിജയ കുമാരൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ് എന്നിവരും ഉണ്ടായിരുന്നു.
ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിലെ ജീവനക്കാർക്കും, സാധനങ്ങൾ വാങ്ങാനെത്തിയവർക്കും അദ്ദേഹം ആവശ്യമായ നിർദ്ദേശം നൽകി. ഭൂരിഭാഗം യാത്രക്കാരും അനാവശ്യ സഞ്ചാരം നടത്തുന്നവരാണെന്ന് കണ്ടെത്തി. തുടർന്ന് യാത്രക്കാരെ വഴിയിലിറക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് വാഹനങ്ങൾ വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കറങ്ങിനടക്കുന്നവർക്ക് നേരെ നടപടി ശക്തമാക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഡി.ഐ.ജി പറഞ്ഞു.
പിടിച്ചെടുത്ത വാഹനം മൂന്നാഴ്ച കഴിഞ്ഞുമാത്രമേ വിട്ടുനൽകാൻ പാടുള്ളൂവെന്ന് ഡി.ഐ.ജി വലപ്പാട് പൊലീസിന് നിർദ്ദേശം നൽകി. വലപ്പാട് എസ്.എച്ച്.ഒ കെ. സുമേഷ്, എസ്.ഐമാരായ വി.സി അരിസ്റ്റോട്ടിൽ, പി.ജെ ഫ്രാൻസിസ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.