തൃശൂർ: ജില്ലയിൽ രണ്ടു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവിനും (32) 21 വയസുളള മറ്റൊരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ലഭിച്ച 46 പരിശോധനാ ഫലങ്ങളിൽ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്. 40 സാമ്പിളുകൾ വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 582 പേരുടെ സാമ്പിളുകൾ അയച്ചതിൽ 484 എണ്ണത്തിന്റെ ഫലം വന്നു. 68 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13,​283 ആയി. വീടുകളിൽ 13,​233 പേരും ആശുപത്രികളിൽ 50 പേരുമാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരെ വിട്ടു. 662 പേർ വീടുകളിലെ ക്വാറന്റൈൻ പൂർത്തിയാക്കി. ജില്ലാ കൺട്രോൾ സെല്ലിലേക്ക് 654 അന്വേഷണം ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിംഗ് തുടരുകയാണ്. കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ നഗരസഭ പരിധിയിലുളള അഗതികൾക്ക് ഗവൺമെന്റ് മോഡൽ ബോയ്‌സ്, ഗേൾസ് സ്‌കൂളുകളിലായി താമസ സൗകര്യവും ഭക്ഷണവും ഒരുക്കി. ഇവിടങ്ങളിൽ 286 പേരെ മാറ്റിപാർപ്പിച്ചു. ആവശ്യമെങ്കിൽ അയ്യന്തോൾ സ്‌കൂളിലും ക്യാമ്പ് ആരംഭിക്കുന്നതിന് ക്രമീകരണം ചെയ്യുന്നുണ്ട്.