കാൽനടയായി അതിർത്തി കടക്കാൻ ശ്രമം

തൃശൂർ: അടച്ചിടൽ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെയും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന്റെയും പേരിൽ ജില്ലയിൽ ഇതുവരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 580 ആയി. 488 കേസുകളിലായാണ് ഇത്രയും പേർ അറസ്റ്റിലായത്.

അതേസമയം, പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി ജില്ലയുടെ വിവിധ താലൂക്കുകളിൽ പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ 31 വ്യാപാരസ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.

വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ അതിർത്തികളിൽ കർശന പരിശോധന തുടരുകയാണ്. ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ കമ്മിഷണർ ആർ. ആദിത്യ, അസി. കമ്മിഷണർ വി.കെ രാജു എന്നിവർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം കമ്മിഷണർ ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ തമിഴ്‌നാട് സ്വദേശികളായ ചിലർ കാൽനടയായും സൈക്കിൾമാർഗവും ഇടവഴികളിലൂടെ അതിർത്തികടക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തുകയും കുതിരാനിൽ ഇവരെ തടഞ്ഞുനിർത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പൊലീസ് വാഹനത്തിൽ അവരവരുടെ താമസസ്ഥലത്തേക്ക് തിരിച്ചെത്തിച്ചു.

ഇത്തരം സാഹചര്യങ്ങളുടെയും മുൻകൂട്ടി എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ എല്ലാ ജില്ലയിലും അവശ്യസാധനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടിയുള്ള വാഹനങ്ങൾ മാത്രം കടത്തിവിടേണ്ടതുള്ളൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.

വൈറസ് പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റൈസർ, ഗ്ലൗസ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങൾ സത്യവാങ്മൂലം പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കും. ഇവ നിർമ്മിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപന ഉടമകൾ ആവശ്യപ്പെടുന്നപക്ഷം ജില്ലാ പൊലീസ് മേധാവിമാർ പൊലീസ് പാസ് നൽകും. എന്നാൽ ജീവനക്കാരെ വീടുകളിൽ നിന്ന് സ്ഥാപനങ്ങളിലേയ്ക്ക് കൊണ്ടുവരാനും കൊണ്ടുപോകാനും മാത്രമേ വാഹനം ഉപയോഗിക്കാവൂ. ഡ്രൈവർ നിർബന്ധമായും സത്യവാങ്മൂലം കയ്യിൽ കരുതണമെന്നും സ്ഥാപനത്തിനുള്ളിലും വാഹനത്തിലും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

103 സ്ഥാപനങ്ങളിൽ പരിശോധന

103 പലചരക്ക് പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിലാണ് പൊതുവിതരണ വകുപ്പ് പരിശോധന നടത്തിയത്. ഇതിൽ പലചരക്ക് വിഭാഗത്തിൽ 51 കടകളിലും പച്ചക്കറി വിഭാഗത്തിൽ 52 കടകളിലും ആണ് പരിശോധന നടന്നത്. ഇതിൽ തൃശൂർ താലൂക്കിൽ ആറും തലപ്പിള്ളി താലൂക്കിൽ പതിനാറും ചാവക്കാട് താലൂക്കിൽ ഒന്നും ചാലക്കുടി താലൂക്കിൽ രണ്ടും കൊടുങ്ങല്ലൂർ താലൂക്കിൽ ആറും കടകളിലായാണ് ക്രമക്കേട് കണ്ടെത്തിയത്. പലചരക്ക് വിഭാഗത്തിൽ തൃശൂർ 8 തലപ്പിള്ളി 26, ചാവക്കാട് 3, മുകുന്ദപുരം 8, ചാലക്കുടി 5, കൊടുങ്ങല്ലൂർ 1 എന്നിങ്ങനെയും പച്ചക്കറി വിഭാഗത്തിൽ തൃശൂർ 10, തലപ്പിള്ളി 22, ചാവക്കാട് 1, മുകുന്ദപുരം 4, ചാലക്കുടി 7, കൊടുങ്ങല്ലൂർ 8 എന്നിങ്ങനെയുമായാണ് പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ എണ്ണം. കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ് അറിയിച്ചു.