വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി

തൃശൂർ: ഭക്ഷണവും താമസ സൗകര്യവുമുൾപ്പെടെ, അന്യസംസ്ഥാന തൊഴിലാളികൾക്ക് സുരക്ഷിതമായി ജീവിക്കുന്നതിനുളള സൗകര്യം ജില്ലാ ഭരണകൂടം ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇതിനാവശ്യമായ രൂപരേഖ തയ്യാറാക്കി.

തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് 42,000 അന്യസംസ്ഥാന തൊഴിലാളികളാണ് ജില്ലയിലുളളത്. ഇതിൽ പകുതിയോളം പേർ അടച്ചിടൽ പ്രഖ്യാപനത്തിന് മുമ്പേ നാടുകളിലേക്ക് മടങ്ങി. തൃശൂർ റൂറൽ പൊലീസ് ജില്ലയിൽ 12,060 പേരും സിറ്റിയിൽ 9,189 പേരും നിലവിൽ താമസിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഇവരുടെ ഭക്ഷണത്തിനും താമസത്തിനുമുളള ക്രമീകരണം തദ്ദേശസ്ഥാപനങ്ങളും തൊഴിൽവകുപ്പും നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളെ കൈയൊഴിയാൻ തൊഴിലുടമകളെയും കരാറുകാരെയും അനുവദിക്കില്ല. അന്യസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമുണ്ടെന്ന വ്യാജപ്രചാരണം നടത്തുകയും ഭീതി പടർത്തുകയും ചെയ്യുന്ന സാമൂഹിക മാദ്ധ്യമ സന്ദേശം പൊലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നതായും വിവരമുണ്ട്. അതിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇവരോട് വാടക ചോദിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യം തടയും. ക്യാമ്പുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഉറപ്പുവരുത്തും. മണെണ്ണ, ഗ്യാസ്, സ്റ്റൗ തുടങ്ങി ഭക്ഷണം പാകം ചെയ്യുന്നതിനുളള സാമഗ്രികളും ലഭ്യമാണെന്ന് ഉറപ്പു വരുത്തും. ഇവർ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങളിൽ 100 പേർക്ക് ഒരു അടുക്കള എന്ന നിലയിൽ സൗകര്യം ഏർപ്പെടുത്തും. സബ് കളക്ടർ അഫ്‌സാന പർവ്വീൺ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ജില്ലാ പൊലീസ് മേധാവി കെ. പി വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.