തൃശൂർ: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടുക്കളത്തോട്ടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽ കുമാർ നിർവഹിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന് കേരള കാർഷിക സർവകലാശാല വിവിധ പച്ചക്കറികളുടെ വിത്ത് കിറ്റുകൾ തയ്യാറാക്കി നൽകി. ഒരു വീട്ടിലേക്ക് ആവശ്യമായ വെണ്ട, വഴുതന, മുളക്, ചീര, കുമ്പളം, മത്തൻ, വെള്ളരി എന്നീ പച്ചക്കറികളുടെ 10,000 വിത്ത് കിറ്റുകൾ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കി വിതരണം ചെയ്യാനായി നൽകി. ഈ വിത്തുകൾ വിവിധ പഞ്ചായത്തുകളിലേക്ക് നൽകും. ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേക്കും വിളവെടുക്കാൻ കഴിയും വിധത്തിലാണ് പച്ചക്കറികളുടെ 10,000 തൈകളും കാർഷിക സർവകലാശാല വിതരണം ചെയ്യുന്നത്.
സാമൂഹികമായ അകലവും മറ്റു പ്രതിരോധമാർഗങ്ങളും അവലംബിച്ച് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യ സുരക്ഷാ സേന അംഗങ്ങൾ ഉൾപ്പെടെയുളള ജീവനക്കാരാണ് ഈ ഉദ്യമത്തിനുള്ള കിറ്റുകൾ തയ്യാറാക്കുന്നത്. 15 രൂപ വിലവരുന്ന പച്ചക്കറി വിത്തുകളും 10 രൂപ വില വരുന്ന തൈകളുമാണ് ഒരു കിറ്റിൽ ഉള്ളത്. ജില്ലാ കളക്ടർ എസ്. ഷാനവാസിന് തൈകളും പച്ചക്കറികളും മന്ത്രി കൈമാറി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഈ വിത്തുകൾ കളക്ടർ കൈമാറി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൃഷിവകുപ്പ് മുഖേന ഈ വിത്ത് കിറ്റുകൾ വിതരണം ചെയ്യും.
ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കാർഷിക സർവകലാശാല ഡയറക്ടർ ഒഫ് റിസൾട്ട് ഡോക്ടർ പി. ഇന്ദിരാദേവി, അഗ്രികൾച്ചറൽ റിസർച്ച് സ്‌റ്റേഷൻ മണ്ണുത്തി വിഭാഗം ഹെഡ് ഡോ. എ ലത, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.